
തിരുവനന്തപുരം: പകൽ വെന്തുരുകുന്ന വേനൽച്ചൂട്, രാത്രി ഉറങ്ങാൻ അനുവദിക്കാതെ കെ.എസ്.ഇ.ബിയുടെ അപ്രഖ്യാപിത പവർകട്ട്. പ്രതിസന്ധി രൂക്ഷമായതോടെ യൂണിറ്റിന് 10 രൂപവരെ നൽകി മേയ് 15 വരെ ടേം എഹെഡ് മാർക്കറ്റിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.
പീക്ക് സമയ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വരികയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഔദ്യോഗികമായി ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നഗരമേഖലകളിലടക്കം രാത്രി മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നു. അരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. ഇത് 'ലോഡ് ഷെഡിംഗ് അല്ല 'ലോഡ് റെസ്ട്രിക്ഷൻ' (നിയന്ത്രണം) ആണെന്ന് കെ.എസ്.ഇ.ബി വാദിക്കുന്നെങ്കിലും ജനത്തിന് ശരിക്കും ഇരുട്ടടി തന്നെ.
ബാദ്ധ്യത ബില്ലിൽ വന്നോളും
ഉയർന്ന നിരക്കിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നതിന്റെ ബാദ്ധ്യത ഉപഭോക്താക്കളുടെ ബില്ലിൽ പ്രതിഫലിക്കും. നേരത്തേ വൈദ്യുതിവാങ്ങലിന്റെ അധികബാദ്ധ്യത സർചാർജായി ഈടാക്കുന്നതിൽ റഗുലേറ്ററി കമ്മിഷൻ പരിധിവച്ചിരുന്നു. യൂണിറ്റിന് 10 പൈസ എന്ന പരിധി കമ്മിഷൻ അടുത്തിടെ നീക്കിയതോടെ പരിധിയില്ലാതെ സർചാർജ് ഈടാക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |