
തിരുവനന്തപുരം പാറശാലയിൽ ചുമരെഴുത്ത് കലാകാരനെ സൂര്യാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സൂര്യാഘാതവും പാലക്കാട്ടും കൊല്ലത്തുമായി മൂന്നുപേർക്ക് സൂര്യാതപവുമേറ്റു. പാറശാല മുര്യങ്കര ചെറുവിളാകത്ത് പുത്തൻവീട്ടിൽ ജയചന്ദ്രനാണ് (56,ആർട്ടിസ്റ്റ് ഉണ്ണി) മരിച്ചത്. പുത്തൻകടയ്ക്ക് സമീപം റെയിൽപാത ഇരട്ടിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തിരിക്കുന്ന ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചുമരെഴുത്തും വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡെഴുതുന്നതും ചിത്രങ്ങളും വരയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ. ഗീതാകുമാരി.
പാമ്പാടിയിൽ മരം മുറിക്കുന്നതിനിടെ രാവിലെ 11ന് കോട്ടയം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിജിലിന് (36) സൂര്യാഘാതമേറ്റു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ടുപേർക്കാണ് സൂര്യാതപമേറ്റത്. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യാതപമേറ്റത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കൊല്ലം കൊട്ടിയം ഷീലാഭവനിൽ നിഹാൽ നജീബിന് (22) സൂര്യാതപമേറ്റത്. എല്ലാവരും ആശുപത്രിയിൽ ചികിത്സതേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |