കൊല്ലം: നല്ലൊരു മഴയ്ക്കായുള്ള ജില്ലയുടെ കാത്തിരിപ്പ് നീളുന്നു. 37.6 ഡിഗ്രിയാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. നാളെ മഴ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
സൂര്യാതപം കാരണമുള്ള ആരോഗ്യപ്രശ്നങ്ങളാൽ പലരും ഇന്നലെയും ചികിത്സതേടി. നേത്രരോഗങ്ങളും വ്യാപിക്കുന്നുണ്ട്. അടിയന്തരഘട്ട ചികിത്സകൾ കൃത്യതയോടെ നടപ്പാക്കാനും പാമ്പുകടിയേറ്റവരുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. ആക്രി കച്ചവടക്കാർ തീ കത്തിക്കുന്നത് ഉയർന്നതാപനിലയുടെ പശ്ചാത്തലത്തിൽ നിയന്ത്രിക്കും. മുൻകരുതലെടുക്കാൻ അഗ്‌നിരക്ഷാസേനയ്ക്ക് ജില്ലാഭരണകൂടം നിർദേശം നൽകി. വനമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തും. വന്യമൃഗശല്യം നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കാനും വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിവിധ പൊലീസ് സംഘടനകളുടെ സഹകരണത്തോടെ വെയിലത്ത് ജോലി ചെയ്യുന്നവർക്ക് സൺഗ്ളാസ് ഉൾപ്പെടെ ഏർപ്പെടുത്തുന്നുണ്ട്. ഗതാഗത നിയന്ത്രണ ചുമതലയുള്ള പൊലിസുകാർക്ക് തണലൊരുക്കാനും കുടിവെള്ളം ലഭ്യമാക്കാനും വ്യാപാരിവ്യവസായി സംഘടനകളുടേയും കടയുടമകളുടേയും സഹായം ജില്ലാ ഭരണകൂടം തേടുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം നേരത്തെയാക്കി. ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും ഫിഷിംഗ് ബോട്ടുകളിലും തീപിടിത്ത ഭീഷണി ഒഴിവാക്കാൻ ജാഗ്രതവേണം.
ഉയർന്ന താപനില
25ന് 39.8
26ന് 39.5
27ന് 37.6
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |