
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കാനിംഗിൽ യുവാവിന് ഗർഭപാത്രമുണ്ടെന്ന് റിപ്പോർട്ട് നൽകിയ സംഭവത്തിൽ നടപടി തുടങ്ങി. ആശുപത്രി സൂപ്രണ്ട് റേഡിയോളജി വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടി. വീഴ്ചയ്ക്ക് കാരണമെന്താണെന്ന് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. 24 കാരനായ കഴക്കൂട്ടം സ്വദേശി ഷിഹാസ് ഇന്നലെ മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ട് ഡോ.ജയചന്ദ്രനോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതിയിൽ ഇന്ന് മൊഴി നൽകാൻ ഷിഹാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ഷിഹാസ് വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. 2500 രൂപ അടച്ചാണ് സി.ടി സ്‌കാൻ എടുത്തത്. രോഗം ഭേദമായതിനാൽ തുടർ ചികിത്സയ്ക്ക് പോയില്ല. വേദന വീണ്ടും വന്നപ്പോൾ കഴിഞ്ഞ ദിവസം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയപ്പോഴാണ് അപഹാസ്യമായ സ്‌കാനിംഗ് റിപ്പോർട്ടിനെക്കുറിച്ച് ബോദ്ധ്യപ്പെട്ടത്.സ്‌കാനിംഗ് റിപ്പോർട്ടിലെ ഗുരുതര പിഴവ് മെഡിക്കൽ കോളേജ് അധികൃതരെ ബോദ്ധ്യപ്പെടുത്താനാണ് വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാൽ, കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് വാക്കുതർക്കമുണ്ടായി. ജീവനക്കാരിലൊരാൾ റിപ്പോർട്ടുമായി അകത്തേക്കു പോയി 15മിനിട്ടിനുള്ളിൽ മറ്റൊരു റിപ്പോർട്ടുമായി വന്നെന്നും ഷിഹാസ് പറഞ്ഞു.ഹോമിയോ ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഷിഹാസ് ഇന്ന് വീണ്ടും സ്കാനിംഗിന് വിധേയനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |