
കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി രാപ്പകൽ ജോലിയെടുത്ത 20,000ലധികം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചെന്ന ആരോപണം ശരിയെങ്കിൽ ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. എല്ലാവരെയും വോട്ടു ചെയ്യിക്കാൻ കടമയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലേയെന്നും ജസ്റ്റിസ് കെ.വി. ജയകുമാർ വാക്കാൽ ചോദിച്ചു.
തിരഞ്ഞെടുപ്പ് ജോലി ചെയ്തവർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചെന്നാരോപിച്ച് എൻ.ജി.ഒ യൂണിയനടക്കം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്താതെ കോടതിക്ക് വിഷയത്തിൽ ഇടപെടാനാകുമെന്ന് ഹർജിക്കാർ വാദിച്ചു. വോട്ടെണ്ണലിന് മൂന്നു മണിക്കൂർ മുമ്പുവരെ പോസ്റ്റൽ വോട്ടുചെയ്യാൻ വ്യവസ്ഥയുണ്ട്. എല്ലാ കളക്ടറേറ്റുകളിലും ഇതിനായി ഒരോ ഫെസിലിറ്റേഷൻ സെന്റർ തുറക്കണമെന്നും വാദിച്ചെങ്കിലും കമ്മിഷൻ എതിർത്തു. എന്തിനാണ് വാശിയെന്നായിരുന്നു കോടതിയുടെ പ്രതികരണം.
സമയത്ത് അപേക്ഷിക്കാത്തവർക്കും അപേക്ഷയിൽ പിശക് വരുത്തിയവർക്കുമാണ് പോസ്റ്റൽ ബാലറ്റ് നൽകാതിരുന്നതെന്ന് കമ്മിഷൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ചട്ട ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 18 എ പ്രകാരം ഫെസിലിറ്റേഷൻ സെന്ററിലാണ് പോസ്റ്റൽ വോട്ട് ചെയ്യാനാവുക. വോട്ടെണ്ണൽ ദിനം വരെ പോസ്റ്റൽ വോട്ട് ചെയ്യാമെന്ന ചട്ടം 27 ഇപ്പോൾ ബാധകമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
കുറ്റ്യാടി മണ്ഡലത്തിൽ 200 വോട്ടിന്റെ വ്യത്യാസത്തിലാണ് കഴിഞ്ഞ വർഷത്തെ വിജയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത്തവണ 73 പോസ്റ്റൽ ബാലറ്റുകൾ നൽകിയെങ്കിലും അവ റിട്ടേണിംഗ് ഓഫീസർ മറ്റൊരു ജില്ലയിലേക്കാണ് അയച്ചത്. ഇത് കരുതിക്കൂട്ടിയായിരുന്നെന്നും ആരോപിച്ചു. വഞ്ചനാപരമായ നടപടി ഉണ്ടായെന്നാണോ എന്ന് കോടതി ചോദിച്ചു. അതെയെന്നായിരുന്നു ഹർജിക്കാരുടെ മറുപടി.
ചട്ടങ്ങൾക്ക് അപ്പുറത്തേക്ക്
കമ്മിഷൻ ഉയരണം
എല്ലാവർക്കും വോട്ടു ചെയ്യാനാവശ്യമായ സൗകര്യമൊരുക്കാൻ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന് ബാദ്ധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. എല്ലാറ്റിനും ചട്ടങ്ങളുണ്ടെങ്കിലും സാഹചര്യത്തിനൊത്ത് ഉയരണം. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ തിരുത്തണം. പോസ്റ്റൽ വോട്ടിന് ആരെല്ലാം അപേക്ഷ നൽകി,ആരെല്ലാം വോട്ട് ചെയ്തു എന്നതു വ്യക്തമാക്കി റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് കൂടി പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |