
നടപടി ഹൈക്കോതി വിധിക്ക് പിന്നാലെ
തിരുവനന്തപുരം: ഹൈക്കോടതി വിധിക്ക് പിന്നാലെ, കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാനുള്ള നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി കിറ്റ്ഫ്രയുമായി കരാർ ഒപ്പിടും.80 കോടി രൂപയാണ് കിറ്റ്ഫ്ര ആവശ്യപ്പെടുന്നത്.
ബോർഡിന്റെ ആസ്ഥാനം ഉൾപ്പെടെ ഓഫീസുകളേയും 1240 ഓളം ക്ഷേത്രങ്ങളേയും ബന്ധിപ്പിക്കാനാണ് ഏകീകൃത കമ്പ്യൂട്ടർവൽക്കരണം . 2016ൽ കമ്പ്യൂട്ടർവൽക്കരണത്തിന് നടപടി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നിലവിൽ സ്വന്തം നിലയിൽ ഓരോ ക്ഷേത്രങ്ങളും കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കുകയായിരുന്നു. ഭരണ നടപടികളുടെയും വരവ് ചെലവ് കണക്കുകളുടേയും എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതാകണം കമ്പ്യൂട്ടർവൽക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
നിലവിൽ അതത് ക്ഷേത്രത്തിലെ വരവ് കണക്ക് മാത്രമാണ് ഓരോ ക്ഷേത്രത്തിലേയും സെർവറുകളിലുള്ളത്.ബോർഡിന് കണക്ക് ആവശ്യമെങ്കിൽ ക്ഷേത്രങ്ങളിലെ രജിസ്റ്ററുകൾ വരുത്തി പരിശോധിക്കണം. ബോർഡിന്റെ ആസ്തി, ബാധ്യത, ഭൂമിയുടെ കണക്ക്, ക്ഷേത്രത്തിൽ നടയ്ക്ക് വയ്ക്കുന്ന ആഭരണങ്ങൾ എന്നിവയെല്ലാം വിവിധ രജിസ്റ്ററുകളിലും ഫയലുകളിലുമായി ചിതറിക്കിടക്കുകയാണ്. വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് ഇതിടയാക്കുന്നുണ്ട്.
ഘട്ടം ഘട്ടമായിട്ടാകും കമ്പ്യൂട്ടർവൽക്കരണം . തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. പ്രയോഗിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മനസിലാക്കി കാര്യക്ഷമമായി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകും. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചപ്പോഴാണ് ,ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാത്തതിന്റെ പോരായ്മകൾ ഓഡിറ്റർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |