
കോട്ടയം : കൊടുചൂടിന് ആശ്വാസമായി മഴ പെയ്തെങ്കിലും ആഞ്ഞടിച്ച കാറ്റിൽ വ്യാപകനാശം. പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതിയും, ഗതാഗതവും തടസപ്പെട്ടു. ശാസ്ത്രി റോഡിലും, അയ്മനം പഞ്ചായത്ത് 14ാംവാർഡിൽ ഇളങ്കാവ് ജംഗ്ഷനിലും റോഡിന് കുറുകെ മരം കടപുഴകി. പനച്ചിക്കാട് വെള്ളുത്തുരുത്തി റോഡിന് കുറുകെ ഉണങ്ങി നിന്ന വട്ട മരം വീണു ഗതാഗതം തടസപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രവീൺ രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, ആഷ്‌ന, അതുൽ, കൃഷ്ണരാജ് എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി. നെടുംകുന്നം പന്ത്രണ്ടാം മൈലിലും, മൈലാടിയിലും വൻനാശമാണുണ്ടായത്. തേക്ക് കടപുഴകി വീണ് 12ാം മൈൽ നന്ദനത്തിൽ സുന്ദരേശന്റെ വീട് തകർന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പറമ്പിൽ ടി.ജി രാധാകൃഷ്ണൻ (64), ഭാര്യ മണിയമ്മ എന്നിവർക്ക് പരിക്കേറ്റു. മേൽക്കൂര വീണ് രാധാകൃഷ്ണന്റെ തലയ്ക്കും, കാലിനുമാണ് പരിക്ക്. മണിയമ്മയുടെ ദേഹത്ത് ഓട് വീണു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. ഇവർ കറുകച്ചാലിലെ സ്വകാര്യാശ്യപത്രിയിൽ ചികിത്സ തേടി. വേങ്ങച്ചേരിൽ മധുസുധനൻ നായരുടെ റബർ മരങ്ങൾ കടപുഴകി. പൊലീസും, അഗ്‌നിശമനസേനയും സ്ഥലത്തി മരങ്ങൾ വെട്ടി ഗതാഗതം പുന:സ്ഥാപിച്ചു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഷിജു കുമാർ, മെമ്പർമാരായ ഷീജ എബ്രഹാം, രഞ്ജൻ രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |