
ന്യൂഡൽഹി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് (ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്‌പോർട്ടിംഗ് കൺട്രീസ്) വിടാനുള്ള യു.എ.ഇ തീരുമാനം ലോകത്തെ പെട്രോളിയം ഉൽപാദനത്തിലും വിതരണത്തിലും വിലയിലും നിർണായക സ്വാധീനം ചെലുത്തും. ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്‌ക്ക് വൻ നേട്ടമാകും.
അംഗരാജ്യങ്ങളുടെ എണ്ണ ഉൽപാദനം ഒപെക് ആണ് നിശ്ചയിക്കുന്നത്. യു.എ.ഇ ഇനി അതു പാലിക്കേണ്ടതില്ല.
15000 കോടി ഡോളർ നിക്ഷേപിച്ച് അസംസ്കൃത എണ്ണ ഉൽപാദനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്താൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്.
1960ൽ ഇറാൻ, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നീ രാജ്യങ്ങൾ തുടങ്ങിയ ഒപെക്കിൽ ഏഴു വർഷത്തിന് ശേഷമാണ് യു.എ.ഇ അംഗമായത്. ഗൾഫ് രാജ്യങ്ങൾക്ക് ആധിപത്യമുണ്ടായിരുന്ന സംഘടനയിൽ യു.എസ് പിടിമുറുക്കിയതോടെ വ്യാപാരം ഡോളറിലായി. ഇന്ത്യയെ അടക്കം ഇപ്പോഴും വലയ്‌ക്കുന്നത് ഡോളർ ഇടപാടാണ്. റഷ്യയിൽ നിന്ന് അവരുടെ കറൻസിയിൽ ഇറക്കുമതി ചെയ്‌തത് നേട്ടമായിരുന്നു.
ഇന്ത്യ പ്രതിദിനം ഉപയോഗിക്കുന്ന 58 ലക്ഷം ബാരലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. അതുകൊണ്ടാണ് ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടഞ്ഞത് ഇന്ത്യയെ ബാധിച്ചത്.
ഈ മാസം യു.എ.ഇയിൽ നിന്ന് പ്രതിദിനം 6.2 ലക്ഷം ഡോളറിനാണ് ഇന്ത്യ എണ്ണ വാങ്ങിയത്. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ മറികടന്നതിനാൽ ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് വൻ നഷ്‌ടം നേരിട്ടു.
ഇടപാടിന് ദിർഹം മതി;
കൂടുതൽ വാങ്ങാം
ഇന്ത്യയ്‌ക്ക് ആവശ്യാനുസരണം ഓർഡർ ചെയ്യാം
യു.എ.ഇ ദിർഹത്തിൽ ഇടപാട് നടത്താം
ഫുജൈറ തുറമുഖത്തു നിന്ന് പെട്ടെന്ന് എത്തിക്കാം
എണ്ണ പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കാം
മറ്റ് ഗൾഫ് രാജ്യങ്ങളും കൂടുതൽ എണ്ണ വിൽക്കാൻ തയ്യാറായാൽ വില കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |