
തൃശൂർ: പഴം, പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെയും ഗുണനിലവാരത്തെയും തകർത്ത് കൊടുംചൂട്. പഴവർഗങ്ങളുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ എല്ലാ ഇനങ്ങൾക്കും വിലകൂടി. ശീതളപാനീയങ്ങളുടെയും ജ്യൂസുകളുടെയും വിലകൂടുമ്പോൾ കീറുന്നത് സാധാരണക്കാരന്റെ കീശയാണ്. ചെറിയ കടകളിൽ പോലും 200ഓളം നാരങ്ങാവെള്ളം വിറ്റുപോകുന്നുണ്ട്. നാരങ്ങയുടെ വില കൂടിയതിനാൽ നാരങ്ങാവെള്ളത്തിന്റെ വിലയും ഉയർത്തി. പഴങ്ങളുടെ വരവ് കുറഞ്ഞതോടെ ജ്യൂസുകൾക്കും വിലകൂടി. നാട്ടിൽ നിന്ന് ലഭിക്കുന്ന മാമ്പഴം ഉൾപ്പെടെയുള്ളവ അതത് ദിവസത്തെ ഡിമാൻഡ് അനുസരിച്ചാണ് ജ്യൂസ് കടക്കാർ സൂക്ഷിക്കുന്നത്.
പച്ചക്കറികളും ജ്യൂസാക്കുന്നു
മുന്തിരി, പപ്പായ, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയുടെ വില കൂടിയതോടെ കുക്കുംബർ, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്തുളള മിക്സ്ഡ് ജ്യൂസിനും ആവശ്യക്കാരേറെ. ആപ്പിൾ, ഓറഞ്ച്, മുന്തിരി ഉൾപ്പെടെയുള്ളവ സ്റ്റോക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. പോയവർഷങ്ങളിൽ വേനൽമഴയുണ്ടായതിനാൽ പഴവർഗങ്ങൾ സ്റ്റോക്ക് ചെയ്യാമായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ദിവസത്തിലധികം പഴവർഗങ്ങൾ സ്റ്റോക്ക് ചെയ്യാനാവില്ല. രാവിലെ വരുന്ന മാമ്പഴങ്ങൾ വൈകിട്ടത്തേക്ക് വാടും. സാധാരണഗതിയിൽ പഴങ്ങൾ മൂന്നുദിവസം വരെ സ്റ്റോക്ക് ചെയ്യാനാകുമായിരുന്നു.
കരിഞ്ഞുണങ്ങി പൂക്കൾ
അവധിക്കാലമായതിനാൽ വിവാഹങ്ങളും അരങ്ങേറ്റങ്ങളും കലാപരിപാടികളും സജീവമാണ്. എന്നാൽ, ഇതിനായി പൂക്കൾ സ്റ്റോക്ക് ചെയ്യാൻ പറ്റുന്നില്ലെന്നാണ് പൂക്കട ഉടമകൾ പറയുന്നത്. തമിഴ്നാട് , ബംഗളൂരു മേഖലയിലെ പൂക്കളാണ് ഇവിടെയെത്തുന്നത്. നേരത്തെ രണ്ട് ദിവസത്തേക്ക് സ്റ്റോക്ക് ചെയ്യുമായിരുന്നു. ഓരോ ദിവസവും പൂക്കൾക്ക് അനുസരിച്ചാണ് മാലയും ബൊക്കെയും തയ്യാറാക്കുന്നത്. കടയുടെ മുന്നിൽ പോലും പൂക്കൾ പ്രദർശിപ്പിക്കാനാകുന്നില്ല.
നാരങ്ങ വില കിലോഗ്രാമിന്:
ഇന്നലെ: 225 മുതൽ 250 രൂപ വരെ
വേനൽക്കാലത്തിന് മുൻപ്: 90 മുതൽ 100 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |