കൊല്ലം: അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാക്കുകയായിരുന്ന അമ്മയെ മകൻ പിന്നിൽ നിന്ന് കഴുത്തിലും തലയിലും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ.ടി.സി തയ്യിൽ പുത്തൻവീട്ടിൽ രാധാമണിയെ (68) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. മകൻ മകൻ മഹേഷ് (37) പൊലീസിന് കീഴടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. സഹോദരൻ സുമേഷിന്റെ ഭാര്യയെ മഹേഷ് ഉപദ്രവിക്കാൻ ശ്രമിച്ചത് രാധാമണി ചോദ്യം ചെയ്തിരുന്നു. മഹേഷിനെ അടിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മഹേഷ് കൊടുവാളുകൊണ്ട് രാധാമണിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വലത് കൈയിലെ തള്ളവിരൽ അറ്റ് പോയ നിലയിലായിരുന്നു. തുടർന്ന് മഹേഷ് അയൽവീട്ടിലെത്തി അമ്മയെ താൻ വെട്ടിയതായി അറിയിച്ചു. അയൽവാസികൾ ഓടിക്കൂടി രാധാമണിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി വീട്ടിൽ നിന്നുതന്നെ മഹേഷിനെ അറസ്റ്റ് ചെയ്തു. ആയുധം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എട്ടു വയസുകാരിയെ പൂട്ടിയിട്ടു
മഹേഷിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. കിഴക്കേത്തെരുവ് സ്വദേശികളായ രാധാമണിയും രണ്ട് മക്കളും നാല് വർഷം മുൻപാണ് ഇ.ടി.സിയിൽ താമസം തുടങ്ങിയത്. മഹേഷ് കൃഷിപ്പണികൾക്കും മറ്റും പോകാറുണ്ട്. സഹോദരൻ സുമേഷ് ഫുഡ് ഡെലിവറി ജീവനക്കാരനാണ്. സുമേഷിന്റെ ഭാര്യയും ജോലിക്ക് പോയിരുന്നു. ഇവരുടെ എട്ടുവയസുകാരിയായ മകൾ സംഭവ സമയം വീട്ടിലുണ്ടായിരുന്നു. കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മഹേഷ് രാധാമണിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇയാൾ അവിവാഹിതനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |