
കൊച്ചി: ഉഷ്ണം കാരണം ശരീരത്തിനുണ്ടാകുന്ന എരിപൊരിച്ചിലിന് ബെസ്റ്റ് പ്രതിവിധി പഴങ്കഞ്ഞി തന്നെ. ഉള്ളു തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പഴങ്കഞ്ഞിക്കുള്ള ശേഷിയാണ് കാരണം. പോഷകഗുണത്തിലും മുൻനിരയിലാണ് ഈ വിഭവം.
രാത്രി മിച്ചം വരുന്ന ചോറ് വെള്ളമൊഴിച്ച് പുളിപ്പിച്ചാണ് പിറ്റേന്ന് പ്രഭാതഭക്ഷണമാക്കുന്നത്. ശരീരത്തിന് ഇത് പ്രദാനം ചെയ്യുന്ന അതിവേഗ ഹൈഡ്രേഷനും ദഹന സഹായവും ഉഷ്ണം ശമിപ്പിക്കും. ശരീരഭാരം കുറയ്ക്കുക, ഊർജം പകരുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, എല്ലുകൾ ബലപ്പെടുത്തുക, മലബന്ധം മാറ്റുക എന്നീ ഗുണങ്ങളുമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ചോറ് പുളിക്കുമ്പോൾ ഉണ്ടാകുന്ന നല്ല ബാക്ടീരിയകളും ലാക്ടിക് ആസിഡുമാണ് ദഹനം മെച്ചപ്പെടുത്തുന്നത്. അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ അരിയിലെ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സെലീനിയം, വിറ്റാമിൻ ബി 6, ബി 12 എന്നിവയുടെ അളവ് വർദ്ധിക്കുന്നു. നിയന്ത്രിത അളവിൽ കഴിയ്ക്കുന്നത് പ്രമേഹമുള്ളവർക്കും ഹൃദയസംബന്ധമായ അസുഖമുള്ളവർക്കും ദോഷമാകില്ല.
കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പഴങ്കഞ്ഞിക്ക് സാധിക്കും. അയേൺ സമ്പുഷ്ടമായതുകൊണ്ട് വിളർച്ച ഒഴിവാക്കാനും നല്ലതാണ്. അർബുദ ബാധിതർക്കും ഉന്മേഷം പകരുന്ന ഭക്ഷണമാണിത്.
മുമ്പ് വീടുകളിലെ പതിവ് പ്രാതൽ വിഭവമായിരുന്ന പഴങ്കഞ്ഞിക്ക് ഇടക്കാലത്ത് ഡിമാൻഡ് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ കിട്ടുന്ന വി.ഐ.പി വിഭവമാണിത്. ഓൺലൈൻ ഡെലിവറിയുമുണ്ട്. അതിനനുസരിച്ച് വിലയുമുണ്ട്.
ചേരുവകളും കൂൾ
പഴങ്കഞ്ഞിയിൽ ചേർക്കുന്ന മോരും ചുവന്നുള്ളിയും ഉഷ്ണ ശമനികളാണ്. മോരിലെ ജലാംശവും വിയർപ്പിക്കാനും ദഹിപ്പിക്കാനും ഉള്ളിയ്ക്കുള്ള മികവുമാണ് ശരീരത്തെ തണുപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |