
കണ്ണൂർ: 1977ൽ നിലവിൽ വന്നതിനു ശേഷം ഒരിക്കലും സി.പി.എമ്മിനെ കൈവിടാതിരുന്ന തൃക്കരിപ്പൂർ മണ്ഡലം ഇക്കുറി ചരിത്രം മാറ്റിയെഴുതി. 10 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ജയം നേടിയ, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വിജയിച്ച മണ്ഡലം. ഒരിക്കൽ എസ്.എഫ്.ഐ.ക്കാരനായിരുന്ന, ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ഒറ്റപ്പാലം ചെത്തല്ലൂർ സ്വദേശി സന്ദീപ് വാര്യർ 4,431 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു കോട്ട ഭേദിച്ചത്. 2021ൽ 26,137 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്.
കൃത്യമായ തന്ത്രങ്ങളിലൂടെയാണ് സന്ദീപ് മണ്ഡലം പിടിച്ചെടുത്തത്. ബൂത്തുകളിൽ മൈക്രോ ലെവൽ പദ്ധതികൾ ആവിഷ്‌കരിച്ചു. കടന്നു ചെല്ലാൻ പറ്റാത്ത ബൂത്തുകളിൽ സോഷ്യൽ മീഡിയ വഴി എല്ലാ വീടുകളിലുമെത്തി.
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. തവനൂർ മണ്ഡലത്തിൽ പരിഗണിച്ചിരുന്ന സന്ദീപിന് രണ്ടാം ഘട്ടത്തിൽ സീറ്റ് ലഭ്യമാകാതിരുന്നതോടെ , കേരള കോൺഗ്രസ് വിട്ടുനൽകിയ തൃക്കരിപ്പൂർ നൽകുകയായിരുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വം ആദ്യം എതിർപ്പുയർത്തിയെങ്കിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ശക്തമായ പിൻബലം നൽകി. 'സന്ദീപ് നിയമസഭയിൽ ഉണ്ടാകണം' എന്ന ലീഗ് നിലപാട് നിർണായകമായി. മണ്ഡലവുമായി സന്ദീപിനുള്ള ബന്ധം അച്ഛൻ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നുവെന്നതു മാത്രം. എന്നിട്ടും ട്രെയിനിറങ്ങിയ നിമിഷം മണ്ഡലം നൽകിയ ഊഷ്മള സ്വീകരണം വിജയത്തിന്റെ ആദ്യ സൂചനയായി കണ്ടുവെന്ന് സന്ദീപ് വാര്യർ കേരള കൗമുദിയോട് പറഞ്ഞു.
വോട്ടുനില:
സന്ദീപ് വാര്യർ -83,109
ഡോ. വി.പി.പി. മുസ്തഫ -78,678
രവി കുളങ്ങര -7,837
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |