
കൊച്ചി: എറണാകുളം എം.ജി.റോഡ് വുഡ്‌ലാൻഡ് ജംഗ്ഷനിൽ ഇരുന്ന് കൊച്ചി നഗരം ആകാശത്തോളം വളരുന്നത് കണ്ടയാളാണ് സി.എൻ.മുരളീധരൻ. 17-ാം വയസിൽ തുടങ്ങിയ ചെരുപ്പുകുത്ത് ജോലിക്ക് 76-ാം വയസിലും മാറ്റമില്ല.
കണ്ടറിഞ്ഞ കൊച്ചി കാഴ്ചകളെക്കുറിച്ച് പറയുമ്പോൾ 76കാരന് ആയിരം നാവ്. കേരളത്തിൽ ആദ്യമായി കോൺക്രീറ്റ് പൈൽ താഴ്ത്തി നിർമ്മിച്ച ബഹുനിലമന്ദിരമായ സീലോർഡിന്റെ കഥ മുതൽ വുഡ്‌ലാൻഡ്സ് ഹോട്ടലും മെട്രോ റെയിലും കടന്ന് വാചാലനാകും. കപ്പൽശാല, മറൈൻഡ്രൈവ്, എം.ജി. റോഡിന്റെ വളർച്ച, തുടങ്ങി എല്ലാ മാറ്റങ്ങൾക്കും സാക്ഷിയായി മുരളീധരനുണ്ടായിരുന്നു. ഇന്നും വുഡ്‌ലാൻഡ്സ് ജംഗ്ഷനിൽ നഗരത്തിന്റെ ഒരു കാപട്യവുമില്ലാതെ.... കൊച്ചിയെ ഇത്രത്തോളം അടുത്തറിഞ്ഞ മറ്റൊരാൾ നഗരത്തിൽ അവശേഷിക്കുന്നുണ്ടോ.... സംശയമാണ്.
നഗരത്തിൽ അവശേഷിക്കുന്ന ചെരുപ്പുകുത്തികളിൽ ഒരാളാണ് ചോറ്റാനിക്കര അമ്പാടിമല തുഴത്തിപ്പറമ്പിൽ മുരളീധരൻ എന്ന 76കാരൻ. 17-ാം വയസിൽ അന്നത്തിന് വക തേടി അനുജനുമൊപ്പം കൊച്ചിയിലെത്തിയതാണ്. പിടിച്ചുനിൽക്കാൻ വേണ്ടി അന്ന് തുടങ്ങിയതാണ് ചെരുപ്പ് റിപ്പയറിംഗ്. ശശിയെന്ന ചെരുപ്പുകുത്തിയായിരുന്നു ഗുരു. ഹൈക്കോടതി ജഡ്ജിമാർ, വ്യവസായ പ്രമുഖർ, വുഡ്ലാൻഡ്സ് ഹോട്ടലിൽ താമസിക്കാനെത്തുന്ന സിനിമാ പ്രമാണിമാർ തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ നൂറുകണക്കിനാളുകളുടെ പാദരക്ഷകൾ മുരളീധരന്റെ കൈകളിലൂടെ പോയിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മരിക്കും വരെ മുരളീധരന്റെ കസ്റ്റമറായിരുന്നു. നേരിട്ടും കണ്ടും അറിഞ്ഞിരുന്ന പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
വുഡ്ലാൻഡ്സ് ജംഗ്ഷനിൽ പോളക്കുളത്ത് റെസിഡൻസിക്ക് മുന്നിലാണ് 15 വർഷത്തോളമായി മുരളീധരന്റെ ലാവണം. സ്റ്റാർ ഹോട്ടലിന് മുന്നിൽ വലിയൊരു ഇരുമ്പുപെട്ടി വയ്ക്കാനും അവിടെ ഇരിക്കാനും ഉടമസ്ഥർ അനുമതി നൽകിയിട്ടുണ്ട്. ഒരു കാറിടാനുള്ള സ്ഥലം. അത് മുരളീധരന്റെ മാന്യതയ്ക്കുള്ള അംഗീകാരമാണ്. ജീവിതത്തിൽ ആകെ ഉണ്ടാക്കിയത് അമ്പാടിമലയിലെ മൂന്ന് സെന്റിലെ വീടാണ്. ഭാര്യ ശാന്തി മൂന്ന് കൊല്ലം മുമ്പ് മരിച്ചു. മകൻ ഹരിദാസിനൊപ്പമാണ് താമസം. ബിന്ദുവാണ് മകൾ. കഴിയുന്നത്ര കാലത്തോളം എം.ജിറോഡിലുണ്ടാകണമെന്നതാണ് ഇനിയുള്ള ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |