
ചേർത്തല: സാമൂഹ്യ നീതിയിലധിഷ്ഠിതമായി ഭരണം നടത്താൻ വി.ഡി. സതീശന് കഴിയട്ടെയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ മൂന്നുപേരും യു.ഡി.എഫ് വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചവരാണ്. കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചിട്ടും കെ.സി. വേണുഗോപാലിനെ വെട്ടിയതിന് പിന്നിലെന്തെന്ന് അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും. തിരഞ്ഞെടുപ്പിന് സമ്പത്തും ബുദ്ധിയും നൽകിയത് കെ.സിയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ മാത്രമല്ല വകുപ്പിലും ഭരണത്തിലും മുസ്ലിം ലീഗ് പ്രാധാന്യം നേടും. ഐക്യമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ അതിനുള്ള ശേഷിയും കരുത്തും അവർക്കുണ്ട്.
നല്ല പരിചയസമ്പത്തുണ്ടെങ്കിലും രമേശ് ചെന്നിത്തല ഭാഗ്യദോഷിയാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഉന്നതതലങ്ങളിൽ എത്തി. മാന്യമായ പരിഗണന നൽകാമായിരുന്നു. ഇക്കാര്യത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം അനവസരത്തിലായിപ്പോയി. പൂട്ടിന്റെയും താക്കോലിന്റേയും കാര്യം ഇപ്പോൾ പറയുന്നത് ശരിയല്ല. എൻ.എസ്.എസ് പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാനാവില്ലെന്നും ഇത്തരം പ്രതികരണങ്ങൾ രമേശിന്റെ ഭാവി നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഭിപ്രായ ഭിന്നതയില്ലാതെ ഭരണം എത്രനാൾ പോകുമെന്നു കണ്ടറിയണം. മൂവാറ്റുപുഴയിൽ ഭരണകക്ഷിയംഗമായി ജയിച്ച എം.എൽ.എയ്ക്ക് സ്വീകരണ പര്യടനം നടത്താൻ പോലും ലീഗ് സമ്മർദ്ദം മൂലം കഴിഞ്ഞിട്ടില്ല. ഞാൻ ലീഗിനെതിരെ പ്രതികരിച്ചപ്പോൾ എന്നെ മുസ്ലിം വിരോധിയാക്കി പ്രചരിപ്പിച്ചു. എൽ.ഡി.എഫിന്റെ തോൽവിക്ക് ഉത്തരവാദിയാണെന്നും മുദ്രകുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |