പറവൂർ: പറവൂർ സഹകരണ ബാങ്കിൽ 2016 മുതൽ 2018 വരെയുള്ള കാലയളവിൽ സഹകാരികൾ പണയംവച്ച സ്വർണം വ്യവസ്ഥകൾ പാലിക്കാതെ സ്വകാര്യജുവലറിയിൽ വില്പന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു. കൊങ്ങോർപ്പിള്ളി എഫ്.എസ്.സി.ബി ഗ്രൂപ്പ് സ്പെഷ്യൽ സെയിൽ ഓഫീസർ മർതീന റിനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. അറുപത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ബാങ്കിൽ നടന്ന ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സഹകാരികൾ നൽകിയ പരാതിയിൽ പറവൂർ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) അന്വേഷണം നടത്തി ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
2016 മുതൽ 2018 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സ്വർണപ്പണ്ടങ്ങൾ ബാങ്കിൽ ലേലംചെയ്തത്. രണ്ട് ഘട്ടത്തിൽ സഹകരണനിയമം അനുശാസിക്കുന്ന ലേലനടപടികൾ പൂർത്തിയാക്കിയതായും മൂന്നുതവണ ലേലനടപടികൾ നടന്നിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ഘട്ടങ്ങളിലായി 1308 സ്വർണഉരുപ്പടികളായ 24334.9 ഗ്രാം സ്വർണം ലേലനടപടികൾ നടത്താതെയാണ് ജുവലറിയിൽ വില്പന നടത്തിയത്. വില്പനയിൽ ലഭിച്ച 6,11,19,841രൂപ ബാങ്കിന്റെ അനാമത്ത് കണക്കിൽ വരവുവച്ച് സ്വർണപ്പണയവായ്പ അക്കൗണ്ടുകളിൽ ക്രമീകരിച്ചു. പണയ കാലാവധി കഴിഞ്ഞിട്ടും ലേലനടപടികൾ പൂർത്തിയാക്കി വില്പന നടത്തിയിരുന്നുവെങ്കിൽ 53.84 ലക്ഷം രൂപ ബാങ്കിന് നഷ്ടം സംഭവിക്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണം വില്പന നടത്തിയിട്ടും വായ്പ തീർക്കാൻ മതിയാകത്തതിനെ തുടർന്ന് 1.40 കോടി രൂപ ബാങ്കിന് ഇനിയും തിരിച്ചുകിട്ടാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |