വാഷിംഗ്ടൺ: ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി കഴിഞ്ഞ എട്ടിന് ഇറാക്കിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 34 സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റതായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തൽ. പരിക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സലായിരുന്നു. ഇതിൽ എട്ട് പേർ അമേരിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്. 9 പേർ ജർമനിയിൽ തന്നെ തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു. ബാക്കിയുള്ള 17 പേർ ഇറാഖിൽ ഡ്യൂട്ടിയിൽ കയറിയെന്നും പെന്റഗൺ വക്താവ് ജൊനാഥൻ ഹോഫ്‌മാൻ വ്യക്തമാക്കി.ആക്രമണം നടക്കുമ്പോൾ 1500 സൈനികരും ബങ്കറുകളിലായിരുന്നു. ഇത് അപകടത്തിന്റെ തോത് കുറച്ചു.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. എന്നാൽ 11യു.എസ് സൈനികർക്ക് പരിക്കറ്റതായി യു.എസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നിരട്ടിപ്പേർക്ക് പരിക്കേറ്റെന്ന കണക്കുമായി പെന്റഗൺ രംഗത്തെത്തിയത്. അപകടത്തിന്റെ തോത് കണക്കാക്കി വരികയാണ്. ഇതോടെ ആക്രമണത്തിൽ തങ്ങൾക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന ട്രംപിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞു.
കഴിഞ്ഞ 10വർഷത്തിനിടെ ഏകദേശം 4,08,000 സൈനികർ തലച്ചോറിന് ക്ഷതമേറ്റ് യു.എസിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പെന്റഗൺ റിപ്പോർട്ട് ചെയ്തു.
മസ്‌തിഷ്ക ക്ഷതം
മിസൈൽ ആക്രമണവും ശക്തമായ സ്‌ഫോടനവും നടക്കുമ്പോൾ പെട്ടെന്നുണ്ടായ അന്തരീക്ഷ മർദ്ദത്തിന്റെ വ്യത്യാസമാണ് മസ്തിഷ്‌ക ക്ഷതത്തിന് കാരണം.
തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങൾ.
മരണം, കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവയാണ് അനന്തരഫലം.
തലച്ചോറിന് ക്ഷതമേറ്റവരെ ചികിത്സിച്ച് ഭേദമാക്കാൻ സമയമെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |