ന്യൂഡൽഹി: പുൽവാമയിൽ കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ് സൈനികരുടെ പേരിൽ സ്മാരകം നിർമ്മിക്കേണ്ട ആവശ്യമില്ലെന്ന സി.പി.എം നേതാവിന്റെ പരാമർശം വിവാദത്തിലേക്ക്. ഇത്തരത്തിൽ ഒരു സ്മാരകം നിർമ്മിക്കേണ്ട ആവശ്യമില്ലെന്നും അത് ആക്രമണം ഒഴിവാക്കുന്നതിൽ പ്രകടമായ കാര്യപ്രാപ്‍തിയില്ലായ്മയെ ആണ് രാജ്യത്തിന് മുൻപിൽ എടുത്തുകാട്ടുക എന്നാണ് പശ്ചിമ ബംഗാളിൽനിന്നുമുള്ള സി.പി.എം നേതാവായ മൊഹമ്മദ് സലിം പറയുന്നത്.
'നമ്മുടെ കാര്യപ്രാപ്തി ഇല്ലായ്മയെകുറിച്ച് ഓർമ്മിപ്പിക്കാൻ നമ്മുക്ക് ഒരു സ്മാരകം ആവശ്യമില്ല. ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള സ്ഥലമായ പുൽവാമയിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് 80 കിലോ ആർ.ഡി.എക്സ് എങ്ങനെ എത്തിയെന്നും അത് പുൽവാമയിൽ എങ്ങനെ പൊട്ടിത്തെറിച്ചു എന്നും മാത്രമാണ് നമ്മുക്ക് അറിയേണ്ടത്.' മൊഹമ്മദ് സലിം പറയുന്നു.
'നമ്മുടെ കാലാൾ പടയെ നമ്മൾ വേണ്ടവിധം സംരക്ഷിക്കുന്നില്ല. ഉന്നതാധികാരികൾ ഇക്കാര്യത്തെ കുറിച്ച് ബോധവാന്മാരല്ല. ആർ.ഡി.എക്സ് നമ്മുടെ അതിർത്തി കടന്നു. സ്ഫോടനം നടന്നത് എങ്ങനെയെന്നും സ്‌ഫോടക വസ്തു എങ്ങനെയാണ് ഇവിടേക്കെത്തിയതെന്നും നമ്മുടെ സൈനികർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും കൃത്യമായി ചൂണ്ടിക്കാണിക്കാൻ നമ്മുടെ സർക്കാരിന് കഴിയണം.' സി.പി.എം നേതാവ് പറയുന്നു.
ജമ്മുകാശ്‌മീരിലെ പുൽവാമയിൽ പാക് ഭീകരർ കൂട്ടക്കൊല ചെയ്‌ത 40 സി. ആർ. പി. എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയിൽ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരർപ്പണം ചെയ്യുകയാണ്.2019 ഫെബ്രുവരി 14ന് 3.30 ഓടെ പുൽവാമയിലെ ദേശീയപാത 44ൽ അവന്തിപോറ ടൗണിലെ ലെത്പോറയിൽ വച്ചാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ ഇന്ത്യാ പാക് സംഘർഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |