തിരുവനന്തപുരം: തിരുവനന്തപുരം നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. കരിക്കകം മേഖലയെ കൂടി കണ്ടെയിൻമെന്റ് സോണാക്കിയേക്കുമെന്നും അദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ പത്ത് ദിവസത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. നാളെ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്നും കോർപറേഷൻ മേയർ അറിയിച്ചു.
നഗരത്തിലെയടക്കം ചന്തകളിൽ കൂടുതൽ ആളുകളെത്തുന്നതിനാൽ പകുതി കടകൾ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവർത്തിക്കുക. ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളിൽ നിയന്ത്രണമേർപ്പെടുത്തും. പഴം,പച്ചക്കറി കടകൾ ആഴ്ചയിൽ നാല് ദിവസങ്ങളിൽ തുറക്കാം. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകൾക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവിൽപനക്കാർ 50 % മാത്രമേ പാടുള്ളുവെന്നും തിരുവനന്തപുരം മേയർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹ വ്യാപനത്തെ കുറിച്ചുളള ആശങ്ക നിലനിൽക്കുന്നതിനാൽ സെക്രട്ടറിയേറ്റിന് മുന്നിലേതടക്കമുളള സമരങ്ങളിലും ആളകലം ഉറപ്പാക്കാൻ പൊലീസ് നടപടിയെടുക്കും. നഗര നിരത്തുകളിലും പൊതുഇടങ്ങളിലും ആൾത്തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്. എല്ലായിടത്തും പൊലീസ് പരിശോധനകൾ ശക്തമാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. ജില്ലാ അതിർത്തിയിലും തീരമേഖലയിലും നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |