കൊച്ചി: നടി ഷംനകാസിമിനെ ബ്ളാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഷെരീഫ് വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഷെരീഫ് പൊലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുകൊടുത്താണ് കബളിപ്പിക്കാൻ ശ്രമിച്ചത്.
പൊലീസ് ജീപ്പെന്ന് തോന്നിപ്പിക്കുന്ന ജീപ്പിൽ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങങ്ങളാണ് അയച്ചുകൊടുത്ത്. മാർച്ചിൽ സംഘത്തിന്റെ തട്ടിപ്പിനിരയായ യുവതികൾ പരാതി നൽകി കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിൽ കേസ് നൽകുന്നതിൽ നിന്ന് യുവതികളെ പിന്തിരിപ്പാക്കാനായിരുന്നു ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്ത്. എന്നാൽ പിന്നീട് ടിക് ടോക്ക് വീഡിയോയിൽ ഇതേ ജീപ്പിന് മുന്നിൽ നിന്നുള്ള ഷെരീഫിന്റെ വീഡിയോ കണ്ടപ്പോഴാണ് ഷെരീഫ് അറസ്റ്റിലായിട്ടില്ളെന്നും തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചതാണെന്നും യുവതികൾക്ക് വ്യക്തമായത്.
അതേസമയം ഷെരീഫ് മാത്രമല്ല തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് തട്ടിപ്പിനിരയായ യുവതികളിലൊരാൾ പറയുന്നത്. കേസ് പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടെന്നും യുവതി പറയുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമെന്നാണ് ഷംനയുടെ പിതാവ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |