ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടുന്നു. ധനകാര്യമന്ത്രാലയത്തിൽ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങൾ അജിത് ഡോവൽ ശേഖരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു. നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ എൻ.ഐ.എ യും സി.ബി.ഐയും വിവര ശേഖരണം നടത്തുകയാണ്.
സ്വർണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുണ്ട്. അതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗവും അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കള്ളക്കടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ വിള്ളൽ സംഭവിക്കാതെയാണ് കേസ് അന്വേഷണം നടക്കേണ്ടത്. നയതന്ത്ര പരിരക്ഷ സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നു എന്നത് ഇരു രാജ്യങ്ങളും ഗൗരവമായാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |