മുംബയ്:അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തും ബോളിവുഡ് നടി റിയ ചക്രബർത്തിയും ഒക്ടോബറിൽ യൂറോപ്യൻ സന്ദർശനം നടത്തിയിരുന്നതായി സുശാന്തിന്റെ വീട്ടുജോലിക്കാരനായ നീരജ്. ബീഹാർ പൊലീസിന് നൽകിയ മൊഴിയിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. നീരജ് സുശാന്തിന്റെ കൂടെ കഴിഞ്ഞ മെയ് മുതൽ ജോലി ചെയ്തു വരികയാണ്.
കഴിഞ്ഞ ഒക്ടോബറിൽ സുശാന്തും റിയയും യൂറോപ്യൻ സന്ദർശനം നടത്തിയിരുന്നുവെന്നും തിരികെ വന്നത് മുതൽ സുശാന്ത് അസ്വസ്ഥനായിരുന്നുവെന്നും നീരജ് പറഞ്ഞു. യൂറോപ്യൻ സന്ദർശനം കഴിഞ്ഞെത്തിയ സുശാന്ത് റിയയോടൊപ്പമായിരുന്നു താമസം. പിന്നീട് ബാന്ദ്രയിലെ വീട്ടിലേക്ക് താമസം മാറുകയും ജൂൺ 14ന് ഇവിടെ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
അന്നത്തെ ദിവസം നടന്ന എല്ലാ കാര്യങ്ങളും നീരജ് പൊലീസിനോട് പറഞ്ഞു. നീരജിന്റെ മൊഴി പ്രകാരം സുശാന്ത് രാവിലെ ഏഴ് മണിയോടെ എഴുനേൽക്കുകയും തന്നോട് തണുത്ത വെളളം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സുശാന്തിന് ജൂസ് നൽകിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഉച്ച ഭക്ഷണത്തെ കുറിച്ച് ചോദിക്കാൻ എത്തിയപ്പോൾ സുശാന്ത് വാതിൽ തുറന്നിരുന്നില്ല. ഏറെ നേരമായിട്ടും സുശാന്തിന്റെ പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവുട്ടി തുറക്കുകയും മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നും നീരജ് പറഞ്ഞു.
നീരജിന് മുമ്പ് സുശാന്തിന്റെ വീട്ടുജോലിക്കാരനായ അശോക് കുമാറിന്റെ മൊഴി ബീഹാർ പൊലീസ് രേഖപ്പെടുത്തി. താൻ സുശാന്തിനോടൊപ്പമുണ്ടായിരുന്ന സമയത്ത് അദ്ദേഹം വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നത് കണ്ടിട്ടില്ലെന്ന് അശോക് വെളിപ്പെടുത്തി. അതോടൊപ്പം സുശാന്തിന് ആരുമായും പ്രശ്‌നങ്ങളോ വഴക്കുകളോ ഉണ്ടായിരുന്നില്ലെന്നും അശോക് കൂട്ടിച്ചേർത്തു. തുടർച്ചയായി സിനിമയിൽ അഭിനയിക്കുന്നതിനാൽ ബ്രേക്ക് എടുക്കണമെന്ന് സുശാന്ത് പറഞ്ഞിരുന്നതായും ഇയാൾ മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |