കിളിമാനൂർ: ജനങ്ങൾക്ക് ആഘോഷത്തിന്റെ രാപ്പകലുകൾ സമ്മാനിച്ച കലാകാരന്മാർക്ക് ഇത് കണ്ണീരോണം. വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന പലരും ഇന്ന് അതിജീവനത്തിനായി മറ്റ് തൊഴിലുകൾ തേടുകയാണ്. വൻതുക പ്രതിഫലം വാങ്ങിയിരുന്ന സിനിമാ- സീരിയൽ രംഗത്തുള്ളവർക്ക് കൊവിഡ് വ്യാപനം വലിയ പരിക്കുകൾ സമ്മാനിച്ചില്ലെങ്കിലും അരപ്പട്ടിണിയിൽ ജീവിച്ചിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പടെയുള്ളവർ ഇന്ന് തട്ടുകടകൾ നടത്തിയൊക്കെയാണ് ജീവിക്കുന്നത്.ഓണക്കാലം എന്നും കലാകാരന്മാർക്ക് കൈനിറയെ പ്രോഗ്രാമുകളും ഇരട്ടിവരുമാനവും സമ്മാനിച്ചിരുന്നതാണ്. എന്നാൽ ഇന്നത് ഓർമ്മകൾ മാത്രമാണ്. കടംവാങ്ങിയും സ്വർണം പണയംവച്ചുമെല്ലാം സമിതികൾ തട്ടിക്കൂട്ടിയ പലരും ഇപ്പോൾ വലിയ കടക്കെണിയുടെ നടുവിലാണ്. ആഘോഷങ്ങളില്ലാതെ വിഷുവും ഉത്സവങ്ങളും കടന്നുപോയപ്പോഴും ഓണക്കാലത്ത് എല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ നാൾക്കുനാൾ കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ഇതെല്ലാം അസ്ഥാനത്തായി. ഓടിനടന്ന പരിപാടികൾ നടത്തേണ്ട എല്ലാവരും ഇന്ന് ജോലിയില്ലാതെ വീടുകളിൽ തന്നെ ഇരിപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |