തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നല്കിയ സർക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകർത്തെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. ഈ സർക്കാരിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കൽക്കൂടി വ്യക്തമായി.
ഒന്നരവർഷമായി മക്കളെ നഷ്ടപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കായി നിലവിളിക്കുകയാണ്.
കേസ് സി.ബി.ഐക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ ഇടതുസർക്കാർ രംഗത്തുവന്നത് എല്ലാവരെയും വേദനിപ്പിച്ചിരുന്നു. മോദി സർക്കാരിന്റെ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്, അഡിഷണൽ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ എന്നിവർക്ക് ഖജനാവിൽ നിന്ന് 88 ലക്ഷം രൂപയാണ് നല്കിയത്. സുപ്രീംകോടതിയിൽ കേസ് നടത്താൻ ലക്ഷങ്ങൾ ഇനിയും വേണ്ടിവരും. രണ്ടു ചെറുപ്പക്കാരെ നിഷ്ഠുരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികമാണ്.
കേസിലെ ഒന്നാം പ്രതിയും 14 പ്രതികളിൽ ഭൂരിപക്ഷവും സി.പി.എമ്മുകാർ ആയതിനാൽ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങൾ തുടക്കംമുതൽ ഉണ്ടായിരുന്നു. പ്രതികളുടെ വാക്കുകൾ വേദവാക്യം പോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. വാദം പൂർത്തിയായ ശേഷം സർക്കാർ ഇടപെട്ട് ഒമ്പത് മാസം വിധിപറയാതെ മരവിപ്പിച്ചു നിറുത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പെരിയ കൊലക്കേസിൽ സർക്കാരിന് ഭയം: ചെന്നിത്തല
പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ സി.പി.എമ്മിന്റെ യഥാർത്ഥ മുഖം പുറത്തുവരുമെന്ന ഭയമാണ് സർക്കാരിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരിയ കേസ് സി.ബി.ഐക്ക് വിട്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത് ദൗർഭാഗ്യകരമാണ്. കൊലയാളികളെ സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്ന് അഭിഭാഷകരെയെത്തിക്കാൻ 88 ലക്ഷമാണ് ഖജനാവിൽ നിന്ന് ചെലവാക്കിയത്.
വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐക്ക് വിടണമെന്ന് ഞങ്ങൾ പറയുമ്പോൾ പെരിയ കേസ് സി.ബി.ഐക്ക് വിടരുതെന്നാണ് സർക്കാർ നിലപാട്. കൊലപാതകികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം.
വ്യവസായരംഗത്ത് കുതിച്ചുചാട്ടം നടത്തിയെന്ന് പറയുന്ന ഇടതുസർക്കാരിന്റെ യഥാർത്ഥചിത്രം പുറത്തായി. കേന്ദ്രസർക്കാരിന്റെ വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം 28ാം സ്ഥാനത്താണ്. യു.ഡി.എഫ് ഭരണകാലത്ത് പതിനെട്ടാം സ്ഥാനത്തായിരുന്നു. ആന്തൂരിലെ പ്രവാസി വ്യവസായിയും പുനലൂരിലെ വർക്ക്ഷോപ്പുടമയും ആത്മഹത്യ ചെയ്തതുമാണ് സർക്കാരിന്റെ വ്യവസായനേട്ടങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |