കൊച്ചി : മലയാളി വിങ്ങർ പ്രശാന്ത് കറുത്തേടത് കുനിയുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷത്തേക്ക് നീട്ടി. പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്.സിക്ക് കൈമാറുന്നതിന് മുൻപായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്. ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പ്രശാന്ത് നടത്തിയത്. 12 മാച്ചുകളിൽ വിങ്ങിൽ മിന്നൽപ്പിണറായ താരം എഫ് സി ഗോവയുമായുള്ള നിർണായക മത്സരത്തിൽ ഗോളടിക്കുന്നതിന് വഴികാട്ടിയാവുകയും ചെയ്തു. അത്‌ലറ്റിക്സിൽ നിന്ന് വഴിമാറിയാണ് കോഴിക്കോട് സ്വദേശിയായ പ്രശാന്ത് ഫുട്ബാളിലേക്കെത്തുന്നത്. മൈതാനത്ത് ചടുലമായ നീക്കങ്ങൾ നടത്താന മിടുക്കനാണീ ഇരുപത്തിമ്മൂന്നുകാരൻ. 2008 മുതൽ ഫുട്ബാൾ കളിച്ചു തുടങ്ങിയ പ്രശാന്ത് എ.ഐ.എഫ്.എഫ് റീജിയണൽ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ചു. ഡി.എസ്.കെ ശിവാജിയൻസ് അക്കാഡമിയുടേയും ഭാഗമായിരുന്നു പ്രശാന്ത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവിൽ കോച്ചുമാരും മാനേജ്മെന്റും അർപ്പിച്ച വിശ്വാസം കൂടുതൽ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിനായി എന്റെ 100% സമർപ്പിച്ചുകൊണ്ട് അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രശാന്ത് പറഞ്ഞു. ടീമിലെ ഏറ്റവും നല്ല ശാരീരിക ശേഷിയുള്ള കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തന്റെ പോരായ്മകൾ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്ന അദ്ദേഹം പരിശീലന സമയത്ത് എല്ലായ്പ്പോഴും 100% പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരു മികച്ച ഫുട്ബാൾ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇഷ്ഫാക്ക് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |