വാഷിംഗ്ടൺ: ശുക്രന്റെ മേഘങ്ങളിൽ ഫോസ്‌ഫിൻ വാതകത്തിന്റെ അടയാളം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇത് അന്യഗ്രഹ ജീവികളുടെ അടയാളമായിരിക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്ര ലോകമിപ്പോൾ. 'ദ ജേർണൽ ആസ്ട്രോണമി'യിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്ന ശാസ്ത്രജ്ഞർ ശുക്രനിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ല. അന്യഗ്രഹ ജീവികൾ ഒരു സാദ്ധ്യത മാത്രമാണെന്നാണ് അവർ പറയുന്നത്. "നമുക്ക് ലഭിക്കുന്ന സൂചന ശരിയാണെങ്കിൽ ശുക്രന്റെ മേഘപടലങ്ങളിൽ ഫോസ്ഫിൻ വാതകത്തിന്റെ സാന്നിദ്ധ്യമുണ്ട്. ശുക്രന്റെ മേഘപാളികൾക്കിടയിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകാനാണ് സാധ്യത." മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ജാനുസ് പെറ്റ്കോവ്സ്കി പറഞ്ഞു.
എന്നാൽ അന്യഗ്രഹങ്ങളിലെ സന്ദർശകരെ പ്രതീക്ഷിക്കരുത്. അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കൾ മൂലമാണ് വാതകം ഉണ്ടാകുന്നത്. ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കപ്പെടാൻ സാദ്ധ്യതയുള്ള, അഗ്നിപർവ്വതങ്ങൾ, മിന്നൽ, ഉൽക്കാ ശിലകൾ എന്നിവ പരിശോധിച്ചെങ്കിലും അവയ്ക്കുള്ള തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചില്ല.
എന്താണ് ഫോസ്ഫിൻ
ഓക്സിജന്റെ സഹായം ഇല്ലാതെ ഭൂമിയിൽ ജന്തുക്കളുടേയും സസ്യങ്ങളുടേയും അവശിഷ്ടങ്ങൾ അഴുകാൻ സഹായിക്കുന്ന സൂഷ്മാണുക്കളിൽ നിന്നാണ് ഫോസ്‌ഫിൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത്. ഫോസ്‌ഫിന്റെ ഒപ്പം ഡൈഫോസ്‌ഫിനും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അഴുകുന്ന മത്സ്യത്തിന്റെ ഗന്ധമാണതിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |