തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ അൺലോക്ക് 4ന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ. ഇവർ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകണം. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽ തുടരേണ്ട ആവശ്യമില്ല. അതേ സമയം, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് നേരത്തെ 14 ദിവസത്തെ ക്വാറന്റൈൻ ആണ് നിലവിൽ ഏർപ്പെടുത്തിയിരുന്നത്.കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റും അത്യാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവർക്ക് 14 ദിവസ നിർബന്ധിത ക്വാറന്റൈൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർക്കും എത്തണമെന്നും നിർദ്ദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ പലതും പിൻവലിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നൂറുശതമാനമാകും. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |