SignIn
Kerala Kaumudi Online
Wednesday, 09 July 2025 5.21 PM IST

'സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവർക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സർക്കാർ തയ്യാറാകും'; സജനയ്‌ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി

Increase Font Size Decrease Font Size Print Page
shailaja-sajna

തിരുവനന്തപുരം: കാക്കനാട്-തൃപ്പൂണിത്തുറ ബൈപാസിൽ പൊതിച്ചോറും ബിരിയാണിയും വി‌റ്റ് ജീവിക്കുന്ന ട്രാൻസ് ജെൻഡർ സജന ഷാജിയ്‌ക്ക് നേരെയുണ്ടായ അക്രമത്തിന് കാരണക്കാരായവർക്ക് എതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സജന കച്ചവടം നടത്തുന്നതിനരികിൽ കച്ചവടം നടത്തുന്നവർ ലിംഗവിവേചനം ആരോപിച്ച് ആക്ഷേപിക്കുകയും പൊലീസിൽ പരാതി നൽകിയപ്പോൾ അവർ പരാതി ഗൗരവമായെടുത്തില്ല എന്നുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ ദുഖത്തോടെ സജന അറിയിച്ചത്. സംഭവമറിഞ്ഞ് സജനയെ വിളിച്ച് സംസാരിച്ചുവെന്നും ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നൽകിയതായും ഫേസ്‌ബുക്കിലെ പോസ്‌റ്റിലൂടെ മന്ത്രി അറിയിച്ചു.

മന്ത്രി കെ.കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയർ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകും. സമൂഹത്തിൽ സ്ത്രീയും പുരുഷനും എന്നപോലെ ട്രാൻസ്‌ജെൻഡർ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. ഈ സർക്കാർ വന്നതിനുശേഷം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഐഡി കാർഡ് നൽകിയും ട്രാൻസ്‌ജെൻഡർ കൗൺസിൽ ഇതിൽ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴിൽ വായ്പാ സൗകര്യങ്ങൾ, തുല്യതാ വിദ്യാഭ്യാസം മുതൽ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ട്രാന്‍സ്‌ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവർക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സർക്കാർ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ മുഖാന്തരം പ്രശ്‌നത്തിൽ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.

TAGS: SAJNA, TRANSGENDER WOMAN, ERNAKULAM, KKSHAILAJA, SHAILAJA, KERALA GOVERNMENT, SUPPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.