SignIn
Kerala Kaumudi Online
Monday, 07 July 2025 9.30 AM IST

'ഹലോ നിങ്ങൾ തൃപ്‌തയാണോ'യെന്ന് ആദ്യ മെസേജ്; പി പി ഇ കിറ്റ് ധരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് ആശുപത്രിയുടെ നാലാമത്തെ നിലയിൽ, യുവതി പറയുന്നു

Increase Font Size Decrease Font Size Print Page

covid-patient-rape

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആദ്യം പരാതിപ്പെട്ടിട്ടും ഡോക്‌ടർമാർ പ്രതിക്കെതിരെ നടപടിയെടുത്തില്ലെന്ന് പരാതിക്കാരിയുടെ ആരോപണം. നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയപ്പോൾ പരാതിയുമായി ഡോക്‌ടർമാരെ സമീപിച്ചെങ്കിലും നാളെ രാവിലെ നോക്കാമെന്ന് പറഞ്ഞ് ഡോക്‌‌ടർമാർ മടക്കി അയച്ചെന്നാണ് യുവതിയുടെ പരാതി.

കൊവിഡ് പോസിറ്റീവായ യുവതിയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ യുവതിയുടെ പിതാവും മാതാവും കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ വന്നു. പിതാവിന് ഒന്നാം നിലയിലാണ് മുറി നൽകിയത്. മാതാവിനെ കൂടി താഴത്തെ നിലയിൽ ആക്കാൻ അപേക്ഷ കൊടുത്ത് അതെല്ലാം ശരിയാക്കി തിരികെ യുവതി തന്റെ മുറിയിൽ വന്നപ്പോഴാണ് ഹലോ നിങ്ങൾ തൃപ്തയാണോ എന്ന മെസേജ് ഫോണിൽ വന്നത്. ബാക്കി കാര്യങ്ങൾ യുവതി തന്നെ വിവരിക്കുന്നു.

''ആരാണെന്ന് ഞാൻ ചോദിച്ചു. നിങ്ങളെന്നോട് സഹായം ചോദിച്ചിട്ട് വന്നിരുന്നുവെന്ന് അയാൾ പറഞ്ഞു. എന്ത് സഹായമാണ് ചോദിച്ചതെന്ന് ഞാൻ ചോദിച്ചു. നിങ്ങളെ സഹായിച്ചിട്ടുണ്ടെന്നും റൂം മാറ്റി തന്നുവെന്നും പറഞ്ഞു. ചെയ്‌ത് തന്ന സഹായത്തിന് നന്ദിയെന്ന് ഞാൻ പറഞ്ഞു. ഈ സമയത്ത് വാട്സാപ്പിൽ മെസേജ് അയക്കേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചു. ഒരുപകാരം ചെയ്‌ത് തന്നിട്ട് താങ്ക്സ് മാത്രേ ഉളളൂവല്ലേ എന്ന് വീണ്ടും മെസേജ് വന്നു. അതിനിടയിൽ അയാൾ ഡ്യൂട്ടി കഴിഞ്ഞ് പോയെന്നും എന്റെ നമ്പർ ആവശ്യമുളളത് കൊണ്ട് വേറൊരാളെ കൊണ്ട് എടുപ്പിച്ചതാണെന്നും അയാൾ പറഞ്ഞിരുന്നു.

നിരന്തരം മെസേജ് അയച്ചതോടെ ഞാൻ താഴെ ഡോക്‌ടർമാരുടെ അടുത്ത് പോയിട്ട് അവൻ മെസേജ് അയക്കുന്നത് കാണിച്ചുകൊടുത്തു. അത് വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്‌ടർമാരുടെ മറുപടി. രണ്ട് വനിതാ ഡോക്‌ടർമാരോടാണ് ഞാൻ പരാതിപ്പെട്ടത്. അപ്പോൾ തന്നെ ഇടപെട്ടിരുന്നെങ്കിൽ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു. പിന്നീട് പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഞാനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാൻ അവർ തയ്യാറായത്.

ഡോക്‌ടർമാരെ മെസേജ് കാണിച്ച ശേഷം ഞാൻ തിരികെ റൂമിലേക്ക് പോയി. പിന്നീട് 11.31ന് ഇവന്റെ ഫോണിൽ നിന്ന് 29 സെക്കന്റ് നീണ്ട മിസ്‌ഡ് കോൾ വന്നു. അതുകഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ പി പി ഇ കിറ്റ് ധരിച്ചൊരാൾ വന്ന് എന്നെ താഴെ ഡോക്‌ടർമാർ വിളിക്കുന്നതായി പറഞ്ഞു. എന്റെ പരാതി പരിഹരിക്കാൻ വിളിക്കുന്നതാവും എന്ന് കരുതി ഞാൻ ഒപ്പം ചെന്നു. ഞാനുണ്ടായിരുന്നത് മൂന്നാം നിലയിലായിരുന്നു. ലിഫ്റ്റിൽ കയറിയപ്പോൾ ഇയാൾ നാലാം നിലയാണ് പ്രസ് ചെയ്‌ത‌ത്. അതെന്താണെന്ന് ചോദിച്ചപ്പോൾ അവിടെയാണ് ഡോക്‌ടർമാർ ഉളളതെന്ന് മറുപടി പറഞ്ഞു.

ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ ആ നില മുഴുവൻ ഇരുട്ടായിരുന്നു. ഉടനെ ഇയാൾ എന്നെ ലിഫ്റ്റിൽ നിന്നും തളളി പുറത്തേക്കാക്കി. അവിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എന്നോട് സംസാരിക്കണമെന്നും നാണം കെടുത്തരുതെന്നും അവൻ പറഞ്ഞു. ഒന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഞാൻ പോകാൻ ശ്രമിച്ചപ്പോൾ അവൻ സമ്മതിച്ചില്ല. സംസാരിക്കണമെങ്കിൽ അകലം പാലിച്ച് സംസാരിക്കാൻ ഞാനാവശ്യപ്പെട്ടു. അവൻ അകലം പാലിച്ച ഉടനെ ലിഫ്റ്റിന്റെ സ്വിച്ച് ഞെക്കി ഞാൻ അതിനകത്ത് കയറി. വേഗം താഴേക്ക് പോയി. ഡോക്‌ടർമാരോട് പറഞ്ഞെങ്കിലും അവരത് ഗൗരവമായി എടുത്തില്ല. രോഗികൾ എനിക്കൊപ്പം നിന്നതോടെ പ്രശ്നമായി. പിന്നെ അത്തോളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.'' എന്നാണ് പരാതിക്കാരി പറയുന്നത്.

TAGS: CASE DIARY, PPE KIT, ULLYERI HOSPITAL RAPE CASE, KOZHIKODE RAPE CASE, KERALA POLICE, KERALA COVID, KERALA RAPE, COVID POSITIVE;
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.