ടൊറന്റോ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് നൂറിലേറെ വർഷം മുൻപ് കാനഡയിലേക്ക് കടത്തിയ അന്നപൂർണാദേവിയുടെ വിഗ്രഹം ഇന്ത്യയ്ക്കു മടക്കി നൽകുന്നു. ടൊറന്റോയിലെ റെജൈന യൂണിവേഴ്സിറ്റിയുടെ ആർട്ട് ഗാലറിയിലാണ് വിഗ്രഹം ഇപ്പോഴുള്ളത്. ചരിത്രത്തിലെ തെറ്റുകൾ തിരുത്താനും കൊളോണിയലിസത്തിന്റെ മുറിപ്പാടുകൾ മായ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. പ്രമുഖ ആർട്ട് കലക്ടർ നോർമൻ മക്കൻസിയാണ് വാരണാസിയിൽ നിന്ന് വിഗ്രഹം കൊണ്ടുവന്നത്. ഇന്ത്യൻ കലാകാരി ദിവ്യ മെഹ്റയാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി യൂണിവേഴ്സിറ്റി അധികൃതരെ വിവരമറിയിച്ചത്. 1913 ൽ മക്കൻസി വാരാണസി സന്ദർശിച്ചപ്പോൾ വിഗ്രഹം കണ്ട് ഇഷ്ടപ്പെട്ടെന്നും ഗംഗാതീരത്തുള്ള ക്ഷേത്രത്തിൽ നിന്ന് മോഷ്ടാക്കൾ ഇതു കവർന്നെടുത്ത് നൽകിയെന്നുമാണ് ദിവ്യയുടെ കണ്ടെത്തൽ.