കിളിമാനൂർ: കുപ്രസിദ്ധ ഗുണ്ട വടിവാൾ വിനീത് പിടിയിലായ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കിളിമാനൂർ നിവാസികൾ. പിടിയിലാവുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിനീത് കിളിമാനൂരിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ വിഷ്ണുവിനെ വടിവാൾ കാട്ടി പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഞെട്ടലിലാണ് വിഷ്ണു ഇപ്പോഴും. പുലർച്ചെ രണ്ട് മണിയോടെയാണ് വടിവാൾ വിനീത് ഇവിടെ എത്തിയത്. മറ്റൊരു വാഹനം പെട്രോൾ അടിക്കാൻ എത്തിയതിനെ തുടർന്ന് ബൈക്കിലെത്തിയ വടിവാൾ വിനീത് രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതി ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ജുവനൈൽ ഹോമിൽ രണ്ടുവർഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം വിനീത്, മിഷേൽ, ഷിൻസി, ശ്യാം എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിനുശേഷം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വിനീത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ കിളിമാനൂർ ഇരട്ടച്ചിറ ഇന്ത്യൻ ഓയിൽ പമ്പിൽ ബൈക്കിൽ എത്തി വടിവാൾ കാട്ടി പണം കവരാൻ ശ്രമിച്ചശേഷം രക്ഷപ്പെട്ട പ്രതി ചെങ്ങന്നൂരിൽനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ ചടയമംഗലത്തുവച്ച് വിനീത് തടഞ്ഞു. തുടർന്ന് കാറിൽകയറി വടിവാൾ കഴുത്തിൽവച്ച് സ്വർണമാല, മോതിരം, മൊബൈൽ, കാമറ എന്നിവ തട്ടിയെടുത്തു. തുടർന്ന് ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കാർ കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീനിത് ഇന്നലെ കൊല്ലത്ത് വച്ച് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |