കൂത്തുപറമ്പ്: കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടന്ന റോഡ്‌ഷോ ബി.ജെ.പി പ്രവർത്തകർക്ക് ആവേശമായി മാറി. കടുത്ത ചൂട് വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡ് ഷോയിൽ അണിനിരന്നത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു പരിപാടി.
പരിപാടിക്ക് കൊഴുപ്പേകുന്നതിനു വേണ്ടി പ്രത്യേക ഡ്രസ് കോഡിലാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അണിനിരന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിച്ചാണ് കേന്ദ്രമന്ത്രി വോട്ടർമാരെ അഭിവാദ്യം ചെയ്തത്. കൂത്തുപറമ്പ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.സദാനന്ദന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു റോഡ് ഷോ. ബി.ജെ.പി നേതാക്കളായ പി.സത്യപ്രകാശ്, മോഹനൻ മാനന്തേരി, രമാദേവി, വി.പി.സുരേന്ദ്രൻ, വിജയൻ വട്ടിപ്രം, സി.കെ.കുഞ്ഞിക്കണ്ണൻ, കെ.കെ.ധനഞ്ജയൻ എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സുരക്ഷയൊരുക്കുന്നതിന് വേണ്ടി കേന്ദ്രസേനയുടെ പ്രത്യേക സംഘവും സ്ഥലത്തെത്തിയിരുന്നു. തൊക്കിലങ്ങാടിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കൂത്തുപറമ്പ് ടൗണിലാണ് സമാപിച്ചത്.
ഇരു മുന്നണികളും കേരളത്തിന് അപകടം: നിർമ്മല സീതാരാമൻ
കേരളത്തിൽ ഇരുമുന്നണികളും അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൂത്തുപറമ്പിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം ടൗൺസ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഭരണം നടത്തുന്ന ഇടതുമുന്നണി അക്രമം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെങ്കിൽ അഴിമതിയാണ് യു.ഡി.എഫിന്റെ മുഖമുദ്ര. ഇവിടെ മത്സരിക്കുമ്പോഴും കേരളത്തിന് പുറത്ത് ഒരു മുന്നണിയിലാണിവർ .
മണ്ഡലം പ്രസിഡന്റ് അഡ്വ. ഷിജിലാൽ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ മാനന്തേരി, വിജയൻ വട്ടിപ്രം, വി.പി.സുരേന്ദ്രൻ, പി.സത്യപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |