തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിലയിരുത്തൽ. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ് കൂടുതലുമെങ്കിലും, എളുപ്പത്തിൽ ഉത്തരമെഴുതാവുന്നതല്ലായിരുന്നു.
പല ചോദ്യങ്ങളും നേരിട്ടല്ലാതെ, വളഞ്ഞ വഴിയിലൂടെ ചോദിച്ചു. എങ്കിലും 60 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്കിന്റെ ചോദ്യങ്ങളുള്ളതിനാൽ ബുദ്ധിമുട്ടുണ്ടാവില്ല. ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും വാങ്ങാം. ശരാശരിക്കാർക്കും അതിന് താഴെനിൽക്കുന്നവർക്കും ജയിക്കാനാവും.
എല്ലാ ചോദ്യങ്ങളും പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ലെന്നും, കൂടുതൽ ചോദ്യങ്ങളുള്ളതിനാൽ നല്ല മാർക്ക് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥിയായ അതുൽ ജോസ് പറഞ്ഞു. സ്കൂളിൽ വന്ന് പഠിക്കാവുന്ന സാഹചര്യമായിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ കുറച്ചുകൂടി എളുപ്പമാകുമായിരുന്നെന്നാണ് കഴക്കൂട്ടം മാധവവിലാസം എച്ച്.എസ്.എസിലെ കെമിസ്ട്രി അദ്ധ്യാപകനും പ്രിൻസിപ്പലുമായ പി.എൽ രാജീവിന്റെ വിലയിരുത്തൽ.
ബിസിനസ് സ്റ്റഡീസ് പരീക്ഷയിൽ. ശരാശരിക്കാർക്കു പോലും നല്ല മാർക്ക് നേടാൻ സാധിക്കുന്ന ചോദ്യങ്ങളാണ് വന്നത്. ആദ്യ മൂന്നു പാഠഭാഗങ്ങളിൽ നിന്നാണ് ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള ചോദ്യങ്ങൾ ചോദിച്ചത്. മോഡൽ പരീക്ഷയെ അപേക്ഷിച്ച് അൽപം കൂടി മികച്ചുനിൽക്കുന്ന ചോദ്യങ്ങളായിരുന്നു . ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾ അൽപം ബുദ്ധിമുട്ടിക്കുന്നതായിരുന്നുവെന്നും കായംകുളം എൻ.ആർ.പി.എം സ്‌കൂളിലെ അദ്ധ്യാപകൻ സി.ജി മഹേഷ് പറഞ്ഞു.
ഹിസ്റ്ററി പരീക്ഷയും വിദ്യാർത്ഥികളെ വലച്ചില്ല. മോഡൽ പരീക്ഷയിൽ ചോദിച്ച മാതൃകയിലുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. സമാനമായ ചോദ്യങ്ങളുണ്ടായിരുന്നതായും അദ്ധ്യാപകർ പറയുന്നു. . ഇരട്ടി ചോദ്യങ്ങളുള്ളതിനാൽ ശരാശരി വിദ്യാർത്ഥികൾ പോലും 80ലധികം മാർക്ക് നേടുമെന്ന് കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിലെ ഹിസ്റ്ററി അദ്ധ്യാപിക ജയശ്രീ പറഞ്ഞു. ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകളും വിദ്യാർത്ഥികളെ വലച്ചില്ല.
കുട്ടികളെ കൂളാക്കി
എസ്.എസ്.എൽ.സി
ഹിന്ദി പരീക്ഷ
തിരുവനന്തപുരം: വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്നതല്ലായിരുന്നു എസ്.എസ്.എൽ.സി ഹിന്ദി പരീക്ഷ. പ്രതീക്ഷിച്ച മാതൃകയിലുള്ള ചോദ്യങ്ങളാണ് വന്നത്. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിന്റെ ചോദ്യങ്ങൾ. ഇതിൽ 60 മാർക്കിന്റേതും ഫോക്കസ് ഏരിയയിൽ നിന്ന് . മോഡൽ പരീക്ഷയിലെ മാതൃകയാണ്ആവർത്തിച്ചത്.
.അഞ്ച് പാഠങ്ങളാണ് ഊന്നൽ നൽകി പഠിക്കാൻ പറഞ്ഞത്. ആദ്യത്തെ പാഠത്തിൽ നിന്ന് 15 മാർക്കിന്റെ ചോദ്യങ്ങൾ ചോദിച്ചു. തിരക്കഥ, ഡയറി എന്നിവയെഴുതാൻ ഈ പാഠത്തിൽ നിന്നാണ് ചോദിച്ചത്.. രണ്ടാമത്തെ പാഠത്തിൽ നിന്ന് എട്ട് മാർക്കിന്റെയും മൂന്നാമത്തെ പാഠത്തിൽ നിന്ന് 10 മാർക്കിന്റെയും ചോദ്യങ്ങൾ . 15 മാർക്കിന്റെ ചോദ്യങ്ങളാണ് നാലാമത്തെ പാഠത്തിൽ നിന്ന് . അഞ്ചാമത്തെ പാഠത്തിൽ നിന്ന് 12 മാർക്കിന്റെ ചോദ്യങ്ങളും. അഞ്ച് മാർക്കിന്റെ ആസ്വാദനം, പത്രവാർത്ത എന്നിവയും പരിചിതമായ ചോദ്യങ്ങളായിരുന്നെന്ന് വിദ്യാർത്ഥിനി അന്ന സ്കറിയ പറഞ്ഞു.
- കൊവിഡ് സാഹചര്യത്തിൽ സ്കൂളിൽ വരാനായില്ലെങ്കിലും കുട്ടികൾക്ക് ഹിന്ദിയിൽ എ പ്ലസ് നേടാനാകും. എല്ലാത്തരം വിദ്യാർത്ഥികൾക്കും ജയിക്കാനാവും.
- വീരാൻകുട്ടി.കെ,
കെ.കെ.എം എച്ച്.എസ്.എസ്,
ചീക്കോട്, മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |