ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മകനും സുഹൃത്തുക്കളും നിയമസഭ തിരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാതെ വിനോദ സഞ്ചാരത്തിന് പോയത് സി.പി.എമ്മിൽ പുതിയ വിവാദമായി. ശക്തമായ മത്സരം നടന്ന മണ്ഡലത്തിലാണ് സംഭവം.
സി.പി.എം സ്ഥാനാർത്ഥിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ മകനായ യുവാവ്. ഓരോ വോട്ടും നിർണായകമായ മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കാതെ ഇവർ മുങ്ങിയത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പാർട്ടിക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പാർട്ടി ഈ വിഷയം ചർച്ച ചെയ്തേക്കും.
അതേസമയം, ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർത്ഥികൾ പാർട്ടി മാർഗ്ഗരേഖയിൽ നിന്ന് വ്യതിചലിച്ച് തങ്ങളുടേതായ രീതിയിലാണ് പ്രചാരണം നടത്തിയതെന്ന ആരോപണവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നു. ചിലയിടങ്ങളിൽ മണ്ഡലത്തിന് പുറത്തു നിന്നുള്ള ഭാരവാഹികൾ പ്രചാരണത്തിനിറങ്ങിയത് പാർട്ടിയുടെ നിർദ്ദേശപ്രകാരമല്ലായിരുന്നു. പാർട്ടി നിശ്ചയിച്ചവരെ കാഴ്ചക്കാരാക്കി നിറുത്തി മറ്റ് ചിലരാണ് ഇവിടങ്ങളിൽ പ്രവർത്തനങ്ങൾ നടത്തിയതെന്നും ആരോപണമുണ്ട്.
നഷ്ടപരിഹാരം വേണം 25 ലക്ഷം
സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ എ.വി. ജിതേഷിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ കമ്മിറ്റി ട്രഷറർക്ക് വക്കീൽ നോട്ടീസ് അയച്ചു. ജിതേഷിന്റെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പാർട്ടി ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. അടുത്തിടെ പാർട്ടി വിട്ട മറ്റൊരു നേതാവിനെ ഉദ്ദേശിച്ചാണ് പോസ്‌റ്റിട്ടതെന്നാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ വിശദീകരണം. ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ശക്തമായ നടപടിയെടുക്കാർ സി.പി.എം നിർദ്ദേശം നൽകിയതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |