മുംബയ് : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഒരു റണ്ണിന് തോറ്റതിനു പിന്നാലെ, ഡൽഹി ക്യാപ്ടൻ ഋഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മത്സരത്തിൽ ബാംഗ്ളൂർ ഉയർത്തിയ 171/5 എന്ന സ്കോർ ചേസ് ചെയ്യവേ ഋഷഭ് പന്തും (58*) ഷിമ്രോൺ ഹെറ്റ്മെയറും (53*) അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും ഡൽഹിക്ക് വിജയത്തിലെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണ് പന്തിന്റെ ക്യാപ്ടൻസിനെ വിമർശിച്ച് സെവാഗ് രംഗത്തെത്തിയത്.
ബൗളർമാരെ ഉപയോഗിക്കുന്നതിൽ വരുത്തിയ പിഴവിനാണ് സെവാഗ് പന്തിനെ വിമർശിച്ചത്. ഈ മത്സരത്തിൽ പന്തിന്റെ ക്യാപ്ടൻസിക്ക് 10ൽ അഞ്ച് മാർക്ക് പോലും നൽകാനാകില്ലെന്നും സേവാഗ് തുറന്നടിച്ചു.മൂന്നുമാർക്കാണ് വീരു പന്തിന് നൽകിയത്.
ടീമിലെ പ്രധാന ബൗളർക്ക് അവസരം കിട്ടുന്നില്ലെങ്കിൽ, കണക്കുകൂട്ടലുകൾ മൊത്തം പിഴച്ചുപോകുമെന്നും അതാണ് പന്തിന്റെ ക്യാപ്ടൻസിയിലെ പ്രധാന പ്രശ്നമെന്നും വീരു ചൂണ്ടിക്കാട്ടി. മത്സരഗതിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളിലും ഫീൽഡിംഗ് പൊസിഷനിലും കൃത്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും സെവാഗ് പറഞ്ഞു.
അതേസമയം ചേസിംഗിൽ ഋഷഭ് പന്ത് നടത്തിയ മെല്ലെപ്പോക്കിനെ മറ്റൊരു മുൻ താരം ആശിഷ് നെഹ്റ വിമർശിച്ചു. 48 പന്തിൽ പുറത്താകാതെ 58 റൺസാണ് മത്സരത്തിൽ പന്ത് നേടിയത്. ഒരു സിക്സുപോലുമടിച്ചില്ല. ചേസിംഗിൽൽ കുറച്ചുകൂടി കൃത്യമായ പ്ലാനിംഗ് ഡൽഹിക്കു വേണ്ടിയിരുന്നുവെന്ന് നെഹ്റ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |