കൊച്ചി: കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കുളള സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്‌ക്കുന്നതിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയും എന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്‌ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്നാണ് കോടതിയുടെ നിരീക്ഷണം. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്‌ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നവരിൽ നിന്ന് നേരിട്ടുളള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |