ഇന്ന് ലോക തൊഴിലാളി ദിനം
ആലപ്പുഴ: പതിറ്റാണ്ടുകളോളം കേക്കുകളുടെ രുചിക്കൂട്ടൊരുക്കി സ്ഥാപനത്തിന് പേരും പെരുമയും സമ്മാനിച്ച തൊഴിലാളിയുടെ സ്മരണയ്ക്കായി മുതലാളി മുൻകൈയെടുത്ത് നിർമ്മിച്ച ഈ കേക്കിൽ നിറഞ്ഞു നിൽക്കുന്നത് ഊഷ്മള സ്നേഹത്തിന്റെ മാധുര്യം മാത്രം.
ജോർജ് എന്ന മാസ്റ്റർ ഷെഫിന് വേണ്ടി ആലപ്പുഴ ഹിമാലയ ബേക്കേഴ്സ് തയ്യാറാക്കിയ 'ജോർജസ് സിഗ്നേച്ചർ' പ്ളം കേക്ക് ഒമ്പതു വർഷമായി ബേക്കറികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. 1948ൽ ആരംഭിച്ച ഹിമാലയ ഗ്രൂപ്പിന്റെ സ്ഥാപകൻ സി.എൻ.കുഞ്ഞുപിള്ളയുടെ കാലം മുതൽ ബേക്കറിയുടെ ഭാഗമായിരുന്ന തൊഴിലാളിയാണ് കാഞ്ഞിരംചിറ സ്വദേശി ജോർജ്. മൂന്ന് തലമുറകൾ ഹിമാലയ ബേക്കറിക്കൊപ്പം ചിലവഴിച്ച ജോർജിന്റെ വേർപാടോടെയാണ് അദ്ദേഹത്തിന് വേണ്ടി വ്യത്യസ്തമായ ആദരമൊരുക്കണമെന്ന ആശയം ഹിമാലയ ബേക്കറിയുടെ നിലവിലെ സാരഥി സുധീഷ് കുമാറിന്റെ മനസിൽ ഉദിച്ചത്. കേക്ക് നിർമ്മാണത്തിലെ കുലപതിയായ ജോർജിനോടുള്ള സ്നേഹം കേക്കിലൂടെത്തന്നെ പ്രകടമാക്കാൻ തീരുമാനിച്ചു. അങ്ങനെ 9 വർഷം മുമ്പുള്ളൊരു ക്രിസ്മസ് സീസണിൽ ജോർജ്സ് സിഗ്നേച്ചർ കേക്ക് വിപണിയിലെത്തി.
ജോർജിന്റെ രുചിക്കൂട്ടുകളാണ് ഇന്നും കമ്പനി പിന്തുടരുന്നത്. കാഞ്ഞിരംചിറ എന്ന തീരദേശത്ത് നിന്ന് ബേക്കിംഗ് മേഖലയിലേക്ക് കടന്നുവരുമ്പോൾ ജോർജിന് കൈമുതലായുണ്ടായിരുന്നത് അൾത്താര അലങ്കാരത്തിലെ കുടുംബ പാരമ്പര്യം മാത്രമാണ്. സ്ഥാപകൻ സി.എൻ.കുഞ്ഞുപിള്ളയും മകൻ സദാനന്ദനും അദ്ദേഹത്തിന് ആവോളം സ്വാതന്ത്ര്യം നൽകി. അക്ഷരങ്ങളുടെ ലോകമറിയാതിരുന്ന ജോർജ് അങ്ങനെ ഏറ്റവും മികച്ച കേക്കുകളും ഡിസൈനുകളും രൂപപ്പെടുത്തി തുടങ്ങി.
ജോർജ് നിശ്ചയിച്ച അതേ ചേരുവകളാണ് സിഗ്നേച്ചർ കേക്കിൽ ഉപയോഗിക്കുന്നത്. 80 വയസ് വരെ ജോർജ് ഹിമാലയ ബേക്കറിയുടെ മാസ്റ്റർ ഷെഫായിരുന്നു. 2000ൽ ആയിരുന്നു മരണം. ആദ്യമൊക്കെ ക്രിസ്മസ് കാലത്ത് മാത്രമാണ് ഈ കേക്ക് വിപണിയിലിറക്കിയിരുന്നത്. കഴിഞ്ഞ നാല് വർഷമായി എല്ലാ ദിവസവും കേക്ക് ലഭ്യമാണ്. ജോർജ്സ് സിഗ്നേച്ചറിന്റെ ലാഭത്തിന്റെ ഒരു വിഹിതം തൊഴിലാളികളുടെ വെൽഫെയർ ഫണ്ടിലേക്കാണ് നീക്കിവെയ്ക്കുന്നത്. തൊഴിലാളി ദിനത്തിൽ തന്നെയാണ് ഹിമാലയ വാഷികാഘോഷങ്ങളും സംഘടിപ്പിക്കാറുള്ളത്.
.............................
തൊഴിലാളി - മുതലാളി എന്ന വേർതിരിവ് ഒഴിവാക്കുന്നതിനാണ് ഹിമാലയയെ സ്വകാര്യ കമ്പനിയായി രജിസ്റ്റർ ചെയ്തത്. തൊഴിലാളികളാണ് ഞങ്ങളുടെ നെടുംതൂൺ. അതിൽ പ്രധാനിയായിരുന്നു ജോർജ്
സുധീഷ് കുമാർ, ഹിമാലയ ബേക്ക്സ് ആൻഡ് കോൺഫെക്ഷനേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |