ആലപ്പുഴ: കൂട്ടലും കിഴിക്കലും അവകാശവാദങ്ങളും ആശങ്കകളും നിറഞ്ഞ മൂന്നര ആഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ സ്ഥാനാർത്ഥികളിൽ ചിരിക്കുന്നതാര്, കരയുന്നതാര് എന്നറിയാൻ ഒരു പകലിരവു ദൂരം മാത്രം. നാളെ ഉച്ചയ്ക്കു മുമ്പറിയാം കേരളം ഇനി ആരു ഭരിക്കുമെന്നതും ആലപ്പുഴയിൽ നിന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും ആരൊക്കെ ഉണ്ടാവുമെന്നതും.
കഴിഞ്ഞ തവണ ജില്ലയിലെ ഒമ്പതിൽ എട്ടിലും വിജയക്കൊടി പാറിച്ച എൽ.ഡി.എഫ് ഇക്കുറി ഹരിപ്പാട് ഉൾപ്പടെ ഒൻപത് മണ്ഡലങ്ങളും കൈപ്പിടിയിലാക്കും എന്ന അവകാശവാദത്തിലാണ്. എന്നാൽ, സർക്കാർ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകും എന്നാണ് യു.ഡി.എഫ് വിശദീകരണം. മറ്റ് മണ്ഡലങ്ങളിൽ നില മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ചേർത്തല മണ്ഡലത്തിൽ എൻ.ഡി.എ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയസമയത്ത് പുറത്തു വന്ന വിയോജിപ്പുകൾ പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുന്നതിനു മുമ്പുതന്നെ പരിഹരിക്കാൻ കഴിഞ്ഞത് ഇടതു, വലതു മുന്നണികൾക്ക് ആശ്വാസമായി. മികച്ച വോട്ടിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
എൽ.ഡി.എഫ് സാരഥികൾ ആദ്യവട്ട പ്രചാരണം പൂർത്തിയാക്കിയപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയത്.
മൂന്ന് മന്ത്രിമാരുൾപ്പടെ നാല് സിറ്റിംഗ് എം.എൽ.എമാരെ മാറ്റി നിറുത്തിയാണ് എൽ.ഡി.എഫ് മത്സരത്തിനിറങ്ങിയത്. മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്ക്, മാവേലിക്കര എം.എൽ.എ ആർ.രാജേഷ് എന്നിവർക്ക് സി.പി.എം ടിക്കറ്റ് നിഷേധിച്ചപ്പോൾ, മന്ത്രി പി. തിലോത്തമനെയാണ് സി.പി.ഐ ഇക്കുറി മാറ്റി നിറുത്തിയത്. ചെങ്ങന്നൂരും, കായംകുളത്തും സിറ്റിംഗ് എം.എൽ.എമാരായ സജി ചെറിയാനും, യു .പ്രതിഭയ്ക്കും സി.പി.എം വീണ്ടും അവസരം നൽകി.
പതിവിൽ നിന്ന് വ്യത്യസ്തമായി യുവ നിരയുമായാണ് യു.ഡി.എഫ് കളത്തിലിറങ്ങിയത്. മികച്ച മന്ത്രിമാർക്ക് അവസരം നിഷേധിച്ചതുൾപ്പടെ എൽ.ഡി.എഫിൽ ഉയർന്ന കല്ലുകടി തങ്ങൾക്ക് വളമാകും എന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെയാണ് കായംകുളത്ത് കോൺഗ്രസ് രംഗത്തിറക്കിയത്.
പോസ്റ്റർ വിവാദം
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അമ്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകരനും സ്ഥാനാർത്ഥി എച്ച്. സലാമും ചേർന്നുള്ള പോസ്റ്ററുകൾ വലിച്ചുകീറിയ ശേഷം സ്ഥാനാർത്ഥിയും എ.എം. ആരിഫ് എം.പിയും ഒരുമിച്ചുള്ള പോസ്റ്ററുകൾ പതിച്ചത് തിരഞ്ഞെടുപ്പിന് ശേഷം വലിയ വിവാദമായി. ജില്ലയിൽ പൊളിറ്റിക്കൽ ക്രമിനലുകളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സംസ്ഥാനതലത്തിൽത്തന്നെ വാർത്തയായി. മന്ത്രിക്കെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പതിച്ചതും വിവാദമായി. ഇതു സംബന്ധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ സി.പി.എം പൊലീസിൽ പരാതി നൽകിയിരുന്നു.
ഫേസ്ബുക്ക് വിവാദം
തിരഞ്ഞെടുപ്പിനു ശേഷം കായംകുളത്തെ സി.പി.എം സ്ഥാനാർത്ഥി അഡ്വ. യു. പ്രതിഭയുടെ പേരിൽ വന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. തുടർന്ന് പോസ്റ്റ് അപ്രത്യക്ഷമാവുകയും എം.എൽ.എ പൊലീസിൽ പരാതി നൽകുകയും ചെയ്തെങ്കിലും പലവിധ വ്യാഖ്യാനങ്ങളാണ് ഇതിന്റെ പേരിൽ വ്യാപിച്ചത്.
പുഷ്പാർച്ചന വിവാദം
ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുമ്പ് പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. സി.പി.എം ശക്തമായി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിനു ശേഷം രണ്ടു ബി.ജെ.പി പ്രവർത്തകരുടെ വീടിനു നേർക്ക് ആക്രമണം നടക്കുകയും ചെയ്തു.
'ഇരട്ട' തലവേദന
വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇരട്ട വോട്ട് ക്രമക്കേടുകൾ തിരഞ്ഞെടുപ്പ് വേളയിൽ മുന്നണികൾക്ക് തലവേദനയായിരുന്നു. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ തന്നെ ഇരട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇരട്ട വോട്ടും കള്ളവോട്ടും തടയാൻ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.
......................................
ജില്ലയിലെ പോളിംഗ് ശതമാനം
ആകെ വോട്ടർമാർ:17,82,900 വോട്ട് ചെയ്തവർ: 13,32,670 സ്ത്രീകൾ: 6,88,196 (73.82%) പുരുഷൻമാർ: 6,44,472 (75.75%) ട്രാൻസ്ജൻഡർ: 2 (50%)
ഫലം അറിയാം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https:||results.eci.gov.inല്‍ ഫലം ലഭ്യമാകും. കമ്മിഷന്റെ വോട്ടർ ഹെല്പ്ലൈൻ ആപ്പിലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |