ഗൃഹനാഥൻ മെഡിക്കൽ കോളേജാശുപത്രിയിൽ , സംഭവം നെടുമങ്ങാട് നെട്ടയിൽ
നെടുമങ്ങാട്: മക്കളെ ബന്ധുവീട്ടിൽ ഓൺലൈൻ ക്ലാസിന് പറഞ്ഞയച്ച ശേഷം ഗൃഹനാഥൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് നെട്ടയിൽ ക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായരുടെ ഭാര്യ ഷീജയാണ് (48) കൊല്ലപ്പെട്ടത്. കഴുത്തിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷീജയുടെ അരികിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ സതീശനെ പൊലീസും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. തലേന്ന് വൈകിട്ടു സതീശൻ താലിമാല പൊട്ടിച്ചതിനെ തുടർന്ന് ഷീജ കുളിമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി ഇരുവരെയും വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ ചെല്ലണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഷനിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷീജ. ഏറെ നേരം കഴിഞ്ഞിട്ടും അമ്മ സ്റ്റേഷനിൽ പോകുന്നത് കാണാത്തതിനെ തുടർന്ന് വീട്ടിലെത്തിയ മകൻ ഗോകുലാണ് വെട്ടേറ്റ് പിടയുന്ന അമ്മയെ കണ്ടെത്തിയത്. തൊട്ടടുത്ത് വെള്ളം നിറച്ച ബക്കറ്റിൽ കൈതാഴ്ത്തി വച്ച നിലയിൽ സതീശനെയും കണ്ടെത്തി. മുൻവശത്തെയും അടുക്കളവാതിലും അകത്ത് നിന്ന് പൂട്ടിയിരുന്നു. മകൻ വീടിനു വശത്തെ പടിക്കെട്ട് കയറിയാണ് അകത്ത് പ്രവേശിച്ചത്. ഗോകുലിന്റെ നിലവിളികേട്ട് നാട്ടുകാർ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. ആംബുലസിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്കാണ് ഷീജ മരിച്ചത്.
നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ്‌കുമാറിന്റെയും എസ്.ഐ ശ്രീജിത്തിന്റെയും നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷീജയുടെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. ഇന്ന് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മകൻ ഗോകുൽ കാട്ടാക്കടയിലെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിലും, മകൾ ഗോപിക പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്.
ഷീജയുടെ ദാരുണാന്ത്യത്തിൽ
നടുങ്ങി നെട്ടയിൽ ഗ്രാമം
നെടുമങ്ങാട്: ഭർത്താവിന്റെ കൊലക്കത്തിക്ക് മുന്നിൽ ജീവനറ്റ ഷീജയുടെ വിയോഗത്തിൽ നടുങ്ങി നെട്ടയിൽ ഹൗസിംഗ് കോളനിയിലെ നാട്ടുകാർ. ക്ഷേത്ര ദർശനവും മക്കളുടെ പരിചരണവും മാത്രം ഇഷ്ടപ്പെട്ടിരുന്ന വീട്ടമ്മയുടെ ജീവനാണ് ഭർത്താവിന്റെ സംശയ രോഗത്തിന് മുന്നിൽ നഷ്ടമായത്. ഷീജയുടെ വിയോഗം ബന്ധുക്കൾക്കും പരിചയക്കാർക്കും വിശ്വസിക്കാനായിട്ടില്ല. നേരത്തെ റേഷൻകട ലൈസൻസി ഏറ്റെടുത്ത് നടത്തിയിരുന്ന ഭർത്താവ് സതീശൻ നായർ, ലൈസൻസി ഒഴിഞ്ഞ് ഇപ്പോൾ സദാസമയവും വീട്ടിൽ തന്നെയുണ്ട്. കൃഷിയും പശുപരിപാലനവുമായി മെച്ചപ്പെട്ട നിലയിൽ ജീവിതം നയിക്കുന്ന കുടുംബമായിരുന്നു ഇവരുടേതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് മക്കളായ ഗോകുലും ഗോപികയും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഷീജയുടെയും സതീശൻ നായരുടെയും ബന്ധുക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ച് ഇതുവരെയും മുന്നോട്ടുപോയത്. കഴിഞ്ഞദിവസം അച്ഛൻ അമ്മയുടെ താലിമാല വലിച്ചു പൊടിച്ചതും ദേഹോപദ്രവം ഏല്പിച്ചതും കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു. നിയന്ത്രണംവിട്ട ഷീജ കുളിമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ഒരുമ്പെട്ടെങ്കിലും മക്കളുടെ കണ്ണീരിന് മുന്നിലാണ് പിന്മാറിയത്. ഷീജയുടെ ബന്ധുക്കളെത്തി ഇക്കാര്യം അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഇരുവരെയും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സതീശൻ നായർ ഭാര്യയുടെ ജീവൻ അപഹരിച്ചത്. സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |