നൗകാമ്പ്: ഇഞ്ചോടിഞ്ച് കിരീടപ്പോരാട്ടം നടക്കുന്ന സ്പാനിഷ് ലാലിഗയിൽ വീണ്ടും ട്വിസ്റ്റ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഗ്രനാഡയോട് തോൽവി വഴങ്ങിയ ബാഴ്സലോണ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് 1-2ന് ബാഴ്സയുടെ തോൽവി. 23-ാം മിനിട്ടിൽ ക്യാപ്ടൻ ലയണൽ മെസി ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. ഗ്രീസ്മാന്റെ പാസിൽ നിന്നാണ് മെസി ഗോൾ കണ്ടെത്തിയത്. ഇടവേളയ്ക്ക് പിരിയുമ്പോഴും ബാഴ്സയ്ക്ക് ഈ ഗോളിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയി മറ്റൊരു ഗ്രനാഡയെയാണ് കളത്തിൽ കണ്ടത്. 63-ാം മിനിട്ടിൽ ഡാർവിൻ മാച്ചസിലൂടെ ഗ്രനാഡ സമനില പിടിച്ചു. തുടർന്ന് 79-ാം മിനിട്ടിൽ ജോർഗെ മോളിനയുടെ ഗോളിൽ അവർ തോൽവിയിൽ നിന്ന് അപ്രതീക്ഷിത വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. തൊടുത്ത ഷോട്ടുകളിലും ബാൾ പെസാഷനിലും പാസിംഗിലുമെല്ലാം ബാഴ്സ ഗ്രനാഡയേക്കാൾ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർ പിന്നാക്കം പോയി. എന്നാൽ മറുവശത്ത് ടാർജറ്റിലേക്ക് തൊടുത്ത രണ്ട് ഷോട്ടും ഗോളാക്കാൻ ഗ്രനാഡയ്ക്കായി. മത്സരത്തിനിടെ മോശം പെരുമാറ്റത്തിന്റെ പേരിൽ ബാഴ്സകോച്ച് കോമാനെ റഫറി സൈഡ് ലൈനിൽ നിന്ന് പുറത്താക്കി.
തോൽവിയോടെ 33 കളികളിൽ നിന്ന് 71 പോയന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 73 പോയന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. 71 പോയന്റുമായി റയൽ രണ്ടാം സ്ഥാനത്തും 70 പോയിന്റുള്ള സെവിയ്യ നാലാം സ്ഥാനത്തുമുണ്ട്.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയും റയൽ വല്ലഡോളിഡും 2-2ന് സമനിലയിൽ പിരഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |