പൂഴ്ത്തിവയ്പ് തടയാൻ പരിശോധന
ആലപ്പുഴ: കൊവിഡ് രണ്ടാംതരംഗം ശക്തമായപ്പോൾ വിപണികളിൽ മാസ്‌കിനും സാനിട്ടൈസറിനും ആവശ്യക്കാരേറിയതോടെ വില നിയന്ത്രിക്കാനും പൂഴ്ത്തിവയ്പ് ഒഴിവാക്കാനും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കി. തീവ്രതയേറിയ വൈറസ് ആയതിൽ ഇരട്ട മാസ്ക് ധരിക്കണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശമാണ് മാസ്ക് വിപണിയിൽ പുതിയ തരംഗമായത്.
ഡബ്ലിൾ മാസ്ക് സുരക്ഷയ്ക്ക് വേണ്ടി സർജിക്കൽ മാസ്കിനാണ് ആവശ്യക്കാർ കൂടുതൽ. സർജിക്കൽ മാസ്കിനു മുകളിൽ തുണി മാസ്ക് കൂടി ധരിക്കണമെന്നാണ് നിർദ്ദേശം. സാനിട്ടൈസറിന് നിലവിൽ ക്ഷാമമില്ല. മാസ്കുകൾക്ക് കൊവിഡിന്റെ തുടക്കത്തിൽ വൻതുകയാണ് ഈടാക്കിയിരുന്നത്. സർക്കാർ നിശ്ചിത വില നിശ്ചയിച്ചതോടെ പൊതുവിപണിയിലും വില കുറഞ്ഞു. ഉത്പാദനം വർദ്ധിച്ചതോടെ എല്ലായിടത്തും മാസ്കുകൾ സുലഭമാണ്. ഇത് വില പിടിച്ചുനിറുത്താൻ സഹായിച്ചു. 200 മില്ലി സാനിട്ടൈസറിന് പരമാവധി 100 രൂപയാണിപ്പോൾ. രണ്ടു ലെയർ സർജിക്കൽ മാസ്‌കിന് പരമാവധി എട്ടും മൂന്നുലെയർ മാസ്‌കിന് പത്തും രൂപയാണ്. എൻ 95 എന്നു രേഖപ്പെടുത്തിയ മാസ്‌കുകൾ പത്തു രൂപയ്ക്ക് വരെ ലഭിക്കും. എന്നാൽ ഇവ യഥാർത്ഥ എൻ 95 അല്ല. ഉയർന്ന നിലവാരമുള്ളതിന് 90 രൂപയോളമാവും. 2000 രൂപയുടെ വരെ മാസ്കുകൾ വിപണിയിൽ ലഭ്യമാണ്.
പലചരക്ക് കടകളിൽ പോലും അത്യാവശ്യത്തിന് മാസ്‌കുകൾ ലഭ്യമാണ്. കൂടാതെ പി.പി.ഇ കിറ്റുകൾക്കും കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ സാനിട്ടൈസർ കുപ്പികൾക്കും ആവശ്യക്കാരേറെയാണ്.രോഗവ്യാപനം കൂടിയതോടെ രണ്ട് മാസ്‌കുകൾ ഇടുന്നത് കൂടുതൽ ഉചിതമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് മാസ്‌ക് വിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തിന് ശേഷം മാസ്‌കിന്റെ വില്പന മന്ദഗതിയിലായിരുന്നു.
ഓൺലൈൻ ലാഭം
കടകളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഓൺലൈനിൽ മാസ്കുകൾ ലഭിക്കും. എന്നാൽ രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാസ്കുകൾ എത്താൻ വൈകുന്നുണ്ട്. 100 സർജറിക്കൽ മാസ്കുകൾ 350 രൂപയ്ക്ക് ഓൺലൈനിൽ ലഭ്യമായിരുന്നു. നിലവിൽ മെഡിക്കൽ സ്റ്റോറുകളിൽ 50 സർജിക്കൽ മാസ്ക് അടങ്ങുന്ന ബോക്സിന് 250 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |