തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിയ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആർ.എസ്.എസ് നേതാവ് കല്ലമ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയെ ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
എന്നാൽ, അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരല്ല ഇവരെന്നാണ് സൂചന. എബിയെ തിരിച്ചറിയുകയും അക്രമി സംഘത്തിന് എബിയുടെ താവളം മനസിലാക്കികൊടുക്കുകയും ചെയ്തവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറിയുന്നത്.
എന്നാൽ, ഇത് സംബന്ധിച്ച യാതൊന്നും വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ തൽക്കാലം വിവരങ്ങൾ വെളിപ്പെടുത്തുക അസാദ്ധ്യമാണെന്നാണ് പൊലീസ് ഭാഷ്യം. കസ്റ്റഡിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് സംഭവത്തിലുൾപ്പെട്ടവരെ തിരിച്ചറിയാൻ കഴിഞ്ഞതായും അവർക്കായി അന്വേഷണം തുടർന്നുവരുന്നതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലെ മതിലിൽ സുഹൃത്തുമായി ഇരിക്കുകയായിരുന്നു എബി. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് വെട്ടിവീഴ്ത്തിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ എബി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |