പൂച്ചാക്കൽ: വിവാഹ ദിവസം മുങ്ങിയ വരൻ പൊലീസ് കസ്റ്റഡിയിലായപ്പോൾ പുറത്ത് വന്നത് ബൈക്ക് മോഷണ പരമ്പര.
പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ വീട്ടിൽ ജാസീമാണ് വിവാഹ ദിവസമായിരുന്ന മാർച്ച് 21ന് രാവിലെ സ്വന്തം ബൈക്കിൽ സ്ഥലം വിട്ടത്. അന്നു രാത്രി തന്നെ ജസീം ബൈക്കിൽ കണ്ണൂരിലെത്തി. ബൈക്കും മൊബൈൽ ഫോണും വിറ്റു. വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം തൃപ്പൂണിത്തുറ, പെരുമ്പാവൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നു ബൈക്ക് മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. പെട്രോൾ തീരുമ്പോൾ വണ്ടി ഉപേക്ഷിക്കുകയാണ് പതിവ്. ഇലക്ട്രീഷ്യനായിരുന്ന ഇയാൾക്ക് നാട്ടിൽ ആരോടും വലിയ അടുപ്പമില്ല. ബന്ധുക്കളുടെ പരാതിയിന്മേൽ പൂച്ചാക്കൽ പൊലീസ് അന്വേഷിക്കവേ, ഇടുക്കി രാജാക്കാട് നിന്നാണ് പിടിയിലായത്. അവിടെ തോട്ടത്തിലെ പണിക്കാരനായി കഴിയുകയായിരുന്നു.
അരൂക്കുറ്റി വടുതല സ്വദേശിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം മുടങ്ങിയതിൽ മനംനൊന്ത് വധുവിന്റെ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചിരുന്നു.
ഇന്നലെ ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ബൈക്ക് മോഷണക്കേസിന്റെ തുടർ നടപടികൾക്കായി തൃപ്പൂണിത്തുറ പൊലീസിനു കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |