ന്യൂഡൽഹി: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ചരിത്ര വിജയം നേടിയതിന് ചുക്കാൻ പിടിച്ചത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ്. രാഷ്ട്രീയത്തിലെ 'ആധുനിക ചാണക്യനെന്ന് ' അറിയപ്പെടുന്ന ഇദ്ദേഹം ബംഗാൾ വിജയത്തോടെ കളമൊഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
'ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തുടരാൻ എനിക്ക് ആഗ്രഹമില്ല. കുറെയധികം കാര്യങ്ങൾ ചെയ്തു. ഇനി മറ്റെന്തെങ്കിലും ചെയ്യണം.'- പ്രശാന്ത് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് 'ഞാനൊരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തിരിച്ചു ചെന്ന് എനിക്കെന്ത് ചെയ്യാനാകുമെന്ന് നോക്കേണ്ടതുണ്ട്.'-എന്നായിരുന്നു മറുപടി.
ബിഹാർ സ്വദേശിയായ പ്രശാന്ത് കിഷോർ 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2020ലെ ഡൽഹിയിൽ ആം ആദ്മി സർക്കാരിനെ ഭരണത്തിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് പ്രശാന്താണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ വിജയത്തിലെത്തിച്ചതിലും പ്രധാനിയായിരുന്നു. മോദിയുടെ ചായ് പേ ചർച്ച പ്രശാന്തിന്റെ പ്രധാന പ്രചാരണ പരിപാടികളിലൊന്നായിരുന്നു. മോദിയുമായി പിരിഞ്ഞ ശേഷം 2018ൽ ജെ.ഡി.യു.വിൽ ചേർന്നെങ്കിലും രണ്ടുവർഷത്തിന് ശേഷം രാജിവച്ചു. 2015 ലെ ബിഹാർ തിരഞ്ഞെടുപ്പ് (ജെ.ഡി.യു), 2017ൽ പഞ്ചാബ്, യു.പി തിരഞ്ഞെടുപ്പുകൾ (കോൺഗ്രസ്), 2019ലെ ആന്ധ്രാ തിരഞ്ഞെടുപ്പ് (വൈ.എസ്.ആർ.സി.പി) തിരഞ്ഞെടുപ്പുകളിലും ഉപദേഷ്ടാവായിരുന്നു. 2022ലെ പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
വൈറലായി ട്വീറ്റ്
ബംഗാൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്നും തന്റെ പ്രവചനം തെറ്റിയാൽ ട്വിറ്റർ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ കഴിഞ്ഞ ഡിസംബറിൽ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇപ്പോൾ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |