SignIn
Kerala Kaumudi Online
Saturday, 27 April 2024 12.15 AM IST

കെ. സുധാകരന്റെ മൗനം കോൺഗ്രസിൽ കൊടുങ്കാറ്റാകും

sudhakaran
കെ. സുധാകരൻ

കണ്ണൂർ: സ്വന്തം തട്ടകത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി ഉൾപ്പടെയുള്ളവരുടെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ മൗനം കോൺഗ്രസിൽ വരും ദിവസങ്ങളിൽ കൊടുങ്കാറ്റായി മാറുമെന്നാണ് സൂചന. കണ്ണൂർ ലോക്‌സഭയും കോർപ്പറേഷനും കൈപ്പിടിയിൽ ഒതുക്കിയ യു.ഡി.എഫിന് കണ്ണൂർ മണ്ഡലത്തിലെ തോൽവി കനത്ത തിരിച്ചടിയായി.

കണ്ണൂരിൽ നാലു മണ്ഡലങ്ങൾ ഉറപ്പായും കിട്ടുമെന്ന് കരുതിയ കോൺഗ്രസ് നേതൃത്വം രണ്ട് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരിൽ വിജയം എത്തിപ്പിടിക്കാൻ കഴിയുമെന്നും കണക്ക് കൂട്ടിയിരുന്നു. എന്നാൽ ജില്ലയിൽ രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയതോടെ നേതൃത്വത്തിനെതിരെ ശക്തമായ കലാപമുണ്ടാകുമെന്നാണ് സൂചന. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ പോലും കോൺഗ്രസിന് മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെന്നതാണ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. കണ്ണൂരുമായി അടുപ്പമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരുകാരനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വേണ്ടത്ര ഇടപെട്ടില്ലെന്ന പരാതിയും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

വോട്ടെണ്ണലിനു ശേഷം പലതും പറയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച സുധാകരൻ കണ്ണൂരിലെ വീട്ടിലുണ്ടായിട്ടും മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സീറ്റ് വിഭജനം മുതൽ സ്ഥാനാർത്ഥി നിർണയം വരെ പല വിഷയങ്ങളിലും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാടുകളെ പരസ്യമായി എതിർത്തിരുന്നു. ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തർക്കങ്ങളേറെ കണ്ട കണ്ണൂർ കോൺഗ്രസിൽ സുധാകര വിഭാഗവും വേണുഗോപാലിന്റെ ഗ്രൂപ്പും തമ്മിൽ ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ പോർമുഖം തുറക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

ഏറെക്കുറെ ഉറപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയത് എ.ഐ.സി.സി നേതാവാണെന്ന വിശ്വാസത്തിലാണ് കെ. സുധാകരൻ. എ ഗ്രൂപ്പും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​വും വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പും സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തിനെതിരെ ഒളി‌ഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തിയിരുന്നു. സുധാകരൻ നേതൃസ്ഥാനത്ത് എത്തിയാൽ തങ്ങൾ അപ്രസക്തമാകുമെന്നായിരുന്നു ഇവരുടെ ആശങ്ക.

തന്റെ അദ്ധ്യക്ഷ സ്ഥാനത്തിന് പാരവച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഉചിതമായ സമയത്ത് അതു വെളിപ്പെടുത്തുമെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.