മാവേലിക്കര: മാവേലിക്കര ബിഷപ് മൂർ കോളേജിൽ രാഷ്ട്രീയത്തിന്റെ ബാലപാഠം അഭ്യസിച്ച് ഇത്തവണ നിയമസഭയുടെ പടി കടന്നെത്തുന്നത് മൂന്ന് പേർ. സജി ചെറിയാൻ, എം.എസ് അരുൺ കുമാർ, പ്രമോദ് നാരായണൻ എന്നിവർ. സജി ചെറിയാൻ ചെങ്ങന്നൂരിൽ നിന്നും അരുൺ കുമാർ മാവേലിക്കരയിൽ നിന്നും സി.പി.എം സ്ഥാനാർത്ഥികളായി വിജയിച്ചപ്പോൾ പ്രമോദ് നാരായണൻ പത്തനംതിട്ടയിലെ റാന്നിയിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് വിജയിച്ചത്.
1983ൽ ബിരുദപഠനത്തിനെത്തിയ സജി ചെറിയാന്റെ നേതൃത്വത്തിലാണ് ബിഷപ് മൂർ കോളേജിൽ കെ.എസ്.യുവിന്റെ കാൽ നൂറ്റാണ്ടത്തെ കുത്തഅവസാനിപ്പിച്ച് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐവിജയിക്കുന്നത്. അന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി സജി വിജയിച്ചു. പിന്നീട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ എത്തിയ സജി ചെറിയാൻ ഇത്തവണ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 31,984 വോട്ടുകൾക്കാണ് ചെങ്ങന്നൂരിൽ വിജയിച്ചത്.
ജില്ലയിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമായ 24717 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച എം.എസ് അരുൺ കുമാർ 2007-2010 ബി.എ ഇംഗ്ലീഷ് ബാച്ചിലാണ് കോളേജിൽ പഠിച്ചത്. യൂണിയൻ ചെയർമാനായിരുന്നു. പിന്നീട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ, ഇപ്പോൾ സംസ്ഥാന സമിതി അംഗം, സി.പി.എം ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളിൽ എത്തിയ അരുൺ കുമാർ 32ാം വയസ്സിൽ ബിഷപ് മൂർ കോളേജ് സ്ഥിതി ചെയ്യുന്ന മാവേലിക്കരയുടെ എം.എൽ.എയായി.
സജി ചെറിയാന് ശേഷം വീണ്ടും ബിഷപ് മൂർ കോളേജിൽ എസ്.എഫ്.ഐ വസന്തം വിരിയിച്ച നേതാവാണ് പ്രമോദ് നാരായണൻ. 1995-97 ബാച്ചിൽ ബിഷപ് മൂർ കോളേജിൽ പഠിച്ച പ്രമോദ് നാരായണൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. പിന്നീട് ആലപ്പുഴ എസ്.ഡി കോളേജിൽ പഠിക്കുമ്പോൾ കൗൺസിലറായി വിജയിക്കുകയും യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആവുകയും ചെയ്ത പ്രമോദ് നാരായണൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രമോദിന്റെ നേതൃപാഠവത്തിൽ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തായി ഭരണിക്കാവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സി.പി.എം വിട്ട് കോൺഗ്രസിലും അവിടെനിന്ന് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിലും എത്തിയ പ്രമോദ് കന്നിയങ്കത്തിൽ തന്നെ 1285 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാശിയേറിയ മത്സരത്തിൽ വിജയിയാവുകയായിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |