ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ടെക്‌നോളജി കമ്പനികളിൽ നിന്ന് ഡിജിറ്റൽ നികുതി ഈടാക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. കുറഞ്ഞ് രണ്ടുകോടി രൂപ വരുമാനവും മൂന്നുലക്ഷം ഉപഭോക്താക്കളുള്ളതുമായ കമ്പനികൾ പുതിയതോ ഭേദഗതി ചെയ്‌തതോ ആയ ഉഭയകക്ഷി കരാർപ്രകാരമുള്ള നികുതി അടയ്ക്കണമെന്ന് കാട്ടിയുള്ള വിജ്ഞാപനം ഇന്നലെ സർക്കാർ പുറത്തിറക്കി.
2018-19ലെ ധനബില്ലിലെ സിഗ്‌നിഫിക്കന്റ് എക്കണോമിക് പ്രസൻസ് (എസ്.ഇ.പി) ചട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ നികുതി അവതരിപ്പിച്ചത്. സോഫ്‌റ്റ്‌വെയർ, ഡേറ്റ ഡൗൺലോഡുകളും നികുതിയുടെ പരിധിയിൽ വരും. ഇത്തരം ഇടപാടുകളിൽ പേമെന്റും തുകയും നിശ്‌ചിത പരിധിക്ക് മുകളിലാണെങ്കിൽ നികുതി ബാധകമാണെന്ന് ചട്ടം പറയുന്നു. 2022 ഏപ്രിൽ ഒന്നിന് പുതിയ നികുതി പ്രാബല്യത്തിൽ വരും.
2018-19 വരെ ഡിജിറ്റൽ അഡ്വർടൈസിംഗ് സേവനങ്ങൾക്കുമേൽ മാത്രമാണ് ഇന്ത്യ നികുതി ഈടാക്കിയിരുന്നത്. ആറു ശതമാനമായിരുന്നു നികുതി. കഴിഞ്ഞവർഷം ഏപ്രിലിലാണ് വിദേശ ടെക്‌നോളജി കമ്പനികളും രണ്ടു ശതമാനം നികുതി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇ-കൊമേഴ്‌സ് കമ്പനികളും ഇതിലുൾപ്പെടും.
എളുപ്പമല്ല ഈ നികുതി
പുതിയതോ ഭേദഗതി ചെയ്‌തതോ ആയ ഉഭയകക്ഷി കരാർപ്രകാരമുള്ള നികുതി അടയ്ക്കണമെന്ന് കാട്ടിയുള്ള വിജ്ഞാപനമാണ് കേന്ദ്രം പുറത്തിറക്കിയത്. ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ്, ആമസോൺ തുടങ്ങിയവയ്ക്കെല്ലാം ഇന്ത്യയുടെ രണ്ടു ശതമാനം ഡിജിറ്റൽ നികുതി ബാധകമാണ്. എന്നാൽ, അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇരട്ടനികുതി ഒഴിവാക്കൽ ഉടമ്പടികൾ ഉള്ളതിനാൽ ഈ കമ്പനികളിൽ നിന്ന് നികുതി ഈടാക്കുക എളുപ്പമല്ല. ഉടമ്പടികൾ പരിഷ‌്കരിക്കുകയോ പുതിയ ഉടമ്പടികൾ അവതരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. നാലുവർഷം മുമ്പ് സിംഗപ്പൂർ, സൈപ്രസ്, മൗറീഷ്യസ് സർക്കാരുകളുമായി ചർച്ച ചെയ്‌ത് ഇന്ത്യ ഇത്തരം പഴുതുകൾ അടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |