കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജന്റെ കുത്തക വിതരണാവകാശം മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കഞ്ചിക്കോട്ടെ സതേൺ എയർ പ്രൊഡക്ട്സിന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പി.ടി.തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മെഡിക്കൽ ഓക്സിജൻ മരുന്നാണ്. മരുന്ന് വിതരണം കുത്തകയാക്കാൻ നിയമം അനുവദിക്കുന്നില്ല. കേരളത്തിന് പ്രതിദിനം 200 ടൺ മെഡിക്കൽ ഓക്സിജൻ വേണം. ഇതിൽ 150 ടൺ കഞ്ചിക്കോട്ടെ ഇനോക്സ് എയർ പ്രൊഡക്ട്സ് ഉത്പാദിപ്പിക്കുന്നതാണ്. ഇതിൽ 80 ടൺ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞതിന് ശേഷമുള്ളതേ പുറത്ത് കൊണ്ടുപോകാൻ അനുവദിക്കാവൂ.കേരളത്തിൽ ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്യാൻ 23 കമ്പനികൾ നിലവിലുണ്ട്. ഇതിലൊന്നായ സതേൺ എയർ പ്രൊഡക്ട്സ് വിതരണാവകാശം കുത്തകയാക്കിയത് എങ്ങനെയെന്ന് കണ്ടെത്തണം.
ഒരു ക്യുബിക് മീറ്റർ ഓക്സിജന് 15 രൂപ വിലയീടാക്കാമെന്നാണ് കേന്ദ്രസർക്കാർ നിബന്ധന. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഉൾപ്പെടെ 30 രൂപയ്ക്കാണ് ഓർഡർ നൽകുന്നത്. കെ.എം.എസ്.സിയും വിതരണ കമ്പനിയായ സതേൺ എയർ പ്രൊഡക്ട്സും തമ്മിലുള്ള അവിശുദ്ധ ബന്ധവും പുറത്തു വരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |