ടി. പി. രക്തസാക്ഷി ദിനാചരണം
കോഴിക്കോട്: പോരാട്ട വഴിയിൽ വടകര മണ്ഡലത്തിൽ ചരിത്ര വിജയം കുറിച്ചതിനു തൊട്ടുപിറകെ വന്ന ഓർമ്മദിനമായിരുന്നു ഇന്നലെ കെ. കെ രമയ്‌ക്ക്. തെരുവിൽ വെട്ടി നുറുക്കപ്പെട്ട ജീവിതപങ്കാളി ടി.പി.ചന്ദ്രശേഖരന്റെ ജ്വലിക്കുന്ന സ്‌മരണകൾ ഇരമ്പുന്ന മേയ് നാല്. ഒൻപതു വർഷത്തെ കാത്തിരിപ്പും ചോരയുടെ ചൂരുള്ള പോരാട്ടവും നൽകിയ വിജയം കൊണ്ട് രമ ഇന്നലെ ആ രക്തസാക്ഷിയുടെ വീരസ്‌മരണകൾക്ക് ചുവന്ന പൂക്കൾ അർപ്പിച്ച് മുഷ്ടി മുറുക്കി ഒരു അഭിവാദ്യം നൽകി. ആ ഓർമ്മകൾ ഊർജ്ജമാക്കി പോരാട്ടം തുടരുമെന്ന പ്രതിജ്ഞ പോലെ...
ആർ.എം.പി നേതാവ് ടി. പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടത് 2012 മേയ് നാലിനായിരുന്നു. ആ ചോരയ്‌ക്ക് വടകരയിലെ ജനാധിപത്യ വിശ്വാസികൾ മധുരമായി പകരം ചോദിച്ചിരിക്കുകയാണെന്ന് രമ പറയുന്നു.
''ടി.പി തുടങ്ങിവച്ച പോരാട്ടത്തിന് ഇങ്ങനെ ആക്കം കൂട്ടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം കുറച്ചൊന്നുമല്ല. വിയോജിപ്പിന്റെ ശബ്ദം ഉയർത്തുന്നവരെ കൊന്നു തള്ളുന്ന സി. പി. എം രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനങ്ങൾ വിധിയെഴുതിയ വേളയിലാണ് ഈ വർഷത്തെ ടി.പി ദിനാചരണം. ഈ ദിവസത്തിന് വലിയ ചരിത്രപ്രാധാന്യമുണ്ട്'' - രമ പറഞ്ഞു.
കൊവിഡ് കാരണം വിപുലമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു ദിനാചരണം. ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടുവളപ്പിൽ ചന്ദ്രശേഖരന്റെ ശവകുടീരത്തിലും പ്രതിമയിലും പുഷ്പാർച്ചന മാത്രം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വേണു ഉൾപ്പെടെ ഏതാനും നേതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
വോട്ടെണ്ണൽ നാൾ മുതൽ രമയുടെ ഫോണിന് വിശ്രമമില്ല. രാജ്യത്തും വിദേശത്തും നിന്ന് അഭിനന്ദനവും ആശംസയും അറിയിച്ചുള്ള വിളികൾ. ഏറെയും സ്ത്രീകളാണ്. ' ഞങ്ങൾ ആഗ്രഹിച്ച വിജയം' , 'ഞങ്ങൾ കാത്തിരുന്ന വിജയം"...എന്നാണ് അവരെല്ലാം പറഞ്ഞത്. അഭിനന്ദിച്ചവരിൽ സി.പി.എമ്മിന്റെ സമുന്നത നേതാക്കളുമുണ്ട്. ആ പേരുകൾ പറയുന്നില്ല. ഞാൻ കാരണം അവർക്ക് പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാവരുതല്ലോ - രമ പറഞ്ഞു.
നിയമസഭയിൽ സി.പി.എമ്മിന് വൻഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉറച്ച മറുപടി. പറയേണ്ടത് കൃത്യമായി പറയും. എതിർക്കേണ്ടതിനെ ശക്തമായി എതിർക്കും - അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |