ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലാബുകളുടെ സമ്മർദ്ദം കുറയ്ക്കാനായി പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഇനിമുതൽ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന കൊവിഡ് രോഗികളും, അന്തർസംസ്ഥാന യാത്രക്കാരും വീണ്ടും പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.
കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കാരണം രാജ്യത്ത് 2500 ലധികം ലാബുകൾ കടുത്ത സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തര- അന്തർ സംസ്ഥാന യാത്രകൾ ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികളിൽ ആർടിപിസിആർ പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ സർക്കുലറിൽ പറയുന്നത്.
ആന്റിജൻ പരിശോധനയിലൂടെയോ മറ്റോ കൊവിഡ് പോസിറ്റീവായ ഒരാളുടെ സ്രവം ആർടിപിസിആറിലൂടെ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ല. വൈറസ് വ്യാപനം കുറയ്ക്കാനായി രോഗലക്ഷണങ്ങളുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മറ്റുള്ള യാത്രക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഒരാഴ്ചയിലേറെയായി ഇന്ത്യയിൽ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ 3.35 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടയിൽ 3,449 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |