തിരുവനന്തപുരം: കനത്ത തോൽവിയ്‌ക്ക് ശേഷം നേതൃമാറ്റത്തിനുളള നിലവിളി ഉയരവെ തലസ്ഥാനത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം. കെ ബാബു, ബെന്നി ബെഹനാൻ, എം എം ഹസൻ, കെ സി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെ സുധാകരന്റെ പേര് കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരണമോ അതോ പകരം മറ്റൊരാൾ വരണമോയെന്ന ചർച്ചയും സജീവമാണ്. പ്രധാനമായും പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത് വി ഡി സതീശന്റെ പേരാണ്. എന്നാൽ എ ഗ്രൂപ്പ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പേരാണ് മുന്നോട്ടുവയ്‌ക്കുന്നത്.
അതിനിടെയാണ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേർന്നത്. കവടിയാറിലുളള ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിന്റെ ഫ്ലാറ്റിലായിരുന്നു യോഗം. ഇന്നലെ തിരുവനന്തപുരത്തെത്തിയ ആര്യാടന്റെ അസുഖവിവരം തിരക്കാൻ എല്ലാവരും ഒരുമിച്ചെത്തിയതാണെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം.
നേതൃതലത്തിലുളള അഴിച്ചുപണി എ ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. മുരളീധരനോ സുധാകരനോ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നെങ്കിൽ എ ഗ്രൂപ്പിന്റെ നിലപാട് നിർണായകമാകും. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നെങ്കിൽ പിന്തുണ നൽകണോ അതോ തിരുവഞ്ചൂരിനെ ഉയർത്തി സമ്മർദ്ദം ചെലുത്തണമോയെന്ന കാര്യങ്ങളടക്കം യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |